ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്; അക്രമം 20 ദിവസമായ കുഞ്ഞിനെ കാണാനെത്തിയപ്പോള്‍, ഭാര്യാപിതാവിനും വെട്ടേറ്റു

തൃശൂര്‍: തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് സ്വദേശിനി അരവശേരി വീട്ടില്‍ ഹഷിത(25)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭര്‍ത്താവ് മുഹമ്മദ് ആഷിഫ് ഒളിവിലാണ്. ഭാര്യാപിതാവിനും വെട്ടേറ്റു. കുടുംബവഴക്കിനെ തുടര്‍ന്നാണ് അതിക്രമം.

ശനിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് ആഷിഫ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഹഷിതയുടെ പിതാവ് നൂര്‍ദ്ദിനേയും ആഷിഫ് ആക്രമിച്ചിരുന്നു. 20 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനെത്തിയപ്പോള്‍ ആഷിഫ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ഹഷിതയേയും കുഞ്ഞിനെയും കാണാന്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് നമ്പിക്കടവിലെ വീട്ടില്‍ ആഷിഫ് എത്തിയത്. പിന്നീട് ബന്ധുക്കള്‍ വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ നിലവിളി കേട്ട് തിരിച്ചെത്തിയപ്പോഴാണ് ആക്രമണ വിവരം അറിയുന്നത്. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ പ്രതി ബാഗില്‍ കരുതിയിരുന്ന കത്ത് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ശരീരമാസകലം വെട്ടേറ്റ ഹഷിതയുടെ ഇടതു കൈ അറ്റ് തൂങ്ങാറായ നിലയിലായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ്് നൂര്‍ദ്ധീന്റെ തലക്ക് വെട്ടേറ്റത്. നൂര്‍ദ്ധീന്‍ അപകടനില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ പ്രതിയെ പിടികൂടാന്‍ വലപ്പാട് പോലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാത്രി തന്നെ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ വിരലടയാള വിദഗ്ധരും, ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

പ്രതിയെ പിടികൂടാന്‍ നാട്ടുകാരുടെ സഹായത്തോടെ ബീച്ച് പ്രദേശങ്ങളിലെ കാടുപിടിച്ച പ്രദേശങ്ങളില്‍ വിവിധ സംഘങ്ങളായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇരുവരും തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കൊലപാതകത്തില്‍ കലാശിക്കുമെന്ന് കരുതിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

Exit mobile version