തൊടുപുഴ:പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. സംഭവം നടന്നത് തൊടുപുഴ കരിമണ്ണൂരിലാണ്. കരിമണ്ണൂരിൽ വീട്ടിൽ വച്ചാണ് ‘അമ്മ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നത്.
അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ഇതിനെ തുടർന്ന് യുവതിയേയും ഭർത്താവിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തുകയായിരുന്നു.ആശുപത്രിയിലെത്തിയ യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണിതെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. തുടർന്ന് കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങൾ യുവതി പറഞ്ഞു.
ഇതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും പറഞ്ഞതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിക്കുകയായിരുന്നു.
ഇതോടെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. എന്നാൽ എന്തിനാണ് കുഞ്ഞിനെ കൊന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.