ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് എസിപിയെ വിളിച്ചു; ഷവായിയും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് എഎസ്ഐ

കോഴിക്കോട്: ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് എസിപിയെ വിളിച്ച് ഷവായിയും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് അബദ്ധം പിണഞ്ഞ് പോലീസുകാരന്‍. എഎസ്ഐ ബല്‍രാജിനാണ് അബദ്ധം പറ്റിയത്.

മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ച് ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേയാണ് ബല്‍രാജിനാണ് അബദ്ധം പിണഞ്ഞത്. ഹോട്ടലാണെന്ന് കരുതി ഫോണെടുത്തപ്പോള്‍ മറുതലയ്ക്കലില്‍ നിന്നും എന്താണ് വേണ്ടതെന്ന് കൂടി കേട്ടപ്പോള്‍ എന്നാല്‍ ഒരു അര ഷവായിയും നാല് കുബ്ബൂസും പോരട്ടേ എന്ന് കൂസാതെ പറഞ്ഞു.

അതേസമയം, ഒരു രക്ഷയുമില്ലല്ലോ ഇത് ഫറൂഖ് എസിപി എഎം സിദ്ധിഖിന്റെ നമ്പരാണെന്ന് മറുപടി കിട്ടിയതോടെ എഎസ്ഐ വിറച്ചുപോകുകയായിരുന്നു. പണികിട്ടിയെന്ന് ബോധം വന്നപ്പോള്‍ നിരവധി വട്ടം മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ഭത്തെ വളരെ കൂളായാണ് സിദ്ധിഖ് കൈകാര്യം ചെയ്തത്.

എആര്‍ ക്യാംപിലെ ക്വിക്ക് റെസ്പോന്‍സ് ടീമിലെ എഎസ്ഐ ആണ് ബല്‍രാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാതെ പോയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു ഇദ്ദേഹം. ഡ്യൂട്ടിയ്ക്കിടയില്‍ അദ്ദേഹം ഒരുവട്ടം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചിരുന്നു. പിന്നീട് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ അറിയാതെ വീണ്ടും അതേ നമ്പറിലേക്ക് തന്നെ കോള്‍ പോകുകയായിരുന്നു.

എന്നാല്‍ സംഭവത്തെ വളരെ രസകരമായി തമാശയായിട്ടാണ് എസിപി എടുത്തത്.
അസിസ്റ്റന്റ് കമ്മീഷണറെന്ന് കേട്ടപ്പോഴേ വിറച്ചുപോയ ബല്‍രാജിനോട് ചങ്ങാതീ അബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്ന് പറഞ്ഞാണ് സിദ്ധിഖ് ആശ്വസിപ്പിച്ചത്.

Exit mobile version