കുറ്റിപ്പുറം: പൊള്ളിയടർന്ന മുഖത്തിൽ നിന്നുള്ള മാറ്റത്തിന്റെ സന്തോഷത്തിലാണ് ഡോ. ഷാഹിന. ഈ മാറ്റത്തിന് കാരണക്കാരൻ ആകട്ടെ, മലയാളികളുടെ പ്രിയങ്കരൻ മെഗാസ്റ്റാർ മമ്മൂട്ടിയും. തന്റെ മുഖം മാറിവരുന്നതിന്റെ മൂലകാരണമായ മമ്മൂട്ടിയെ നേരിൽ കാണാനുള്‌ല കാത്തിരിപ്പിലാണ് ഷാഹിന. മമ്മൂട്ടിയുടെ അരികിൽ വേഗം എത്തണം. കല്യാണത്തിനു മുൻപ് അനുഗ്രഹം വാങ്ങണം… ഈ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയും തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫിസറുമായ ഡോ. ഷാഹിന.
10 ദിവസം മുൻപ് അവധിക്കെത്തി, വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ അപകടം; തീരാനോവായി മുഹമ്മദ് ഷാഫി
ഷാഹിനയെ മമ്മൂട്ടി അറിയുന്നത് ഒരുവർഷം മുൻപാണ്. മുഖത്തടക്കം പൊള്ളലേറ്റ ഒരു പെൺകുട്ടി ആത്മവിശ്വാസത്തോടെ നടത്തിയ ഫോട്ടോഷൂട്ട് കണ്ടാണ് മമ്മൂട്ടി സഹായ ഹസ്തം നീട്ടി രംഗത്ത് വന്നത്. അഞ്ചാം വയസ്സിൽ കറന്റ് കട്ടിന്റെ സമയത്ത് വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ മണ്ണെണ്ണ വിളക്കിൽനിന്ന് തീപടർന്നാണ് ഷാഹിനയ്ക്കു പൊള്ളലേൽക്കുന്നത്. 75 ശതമാനം പൊളളലേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടി. ഒന്നര വർഷംനീണ്ട ചികിത്സയ്‌ക്കൊടുവിൽ സ്‌കൂളിൽ തിരിച്ചെത്തി.
ശേഷം, മിടുക്കിയായി പഠിച്ചു. പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പ്രവേശനം നേടി ഹോമിയോ ഡോക്ടറായി. സർക്കാർ സർവീസിൽ പ്രവേശിച്ചു. തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫിസറായി തുടരുമ്പോഴാണ് ഫോട്ടോഷൂട്ട് നടത്തിയത്.സുഹൃത്തും ഫൊട്ടോഗ്രഫറുമായ വിഷ്ണു സന്തോഷ് ആണ് ചിത്രങ്ങൾ പകർത്തിയത്.
ഈ ഫോട്ടോഷൂട്ട് കണ്ടാണ് മമ്മൂട്ടി ഷാഹിനയെക്കുറിച്ച് അന്വേഷിക്കുന്നത്. താൻ ഡയറക്ടറായ ‘പതഞ്ജലി ഹെർബൽസ്’ വഴി ഷാഹിനയുടെ ചികിത്സ മമ്മൂട്ടി ഏറ്റെടുത്തു. 8 മാസമായി പതഞ്ജലി ഡയറക്ടറും ചികിത്സകനായ ജോതിഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സൗജന്യ ചികിത്സ നടത്തിയത്. ഷാഹിനയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ മാറഞ്ചേരി സ്വദേശി നിയാസ് ആണ് വിവാഹാലോചനയുമായി എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയം നടത്തിയത്. ഒക്ടോബറിലാണ് വിവാഹം. ഇതിന് മുൻപ് മമ്മൂട്ടിയെ കാണാൻ സാധിക്കണമെന്നാണ് ഷാഹിന ആഗ്രഹിക്കുന്നത്.