കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഭർത്താവിനെ വിഡിയോ കോൾ ചെയ്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ മാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ കാഞ്ഞിരപ്പള്ളി സ്വദേശി നാസർ ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു അനീഷ (21) മരിച്ചത്.
ഡോക്ടര്‍മാരുടെ അനാസ്ഥ : പാകിസ്താനില്‍ പ്രസവത്തിനിടെ കുഞ്ഞിന്റെ തലയും ഉടലും വേര്‍പെട്ടു
അനീഷ മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നാസറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പിതാവ് റഹ്മത്ത് അലി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാവാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
നാസർ, ഭാര്യ അനീഷയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നാസർ അനീഷയുമായി വഴക്കുണ്ടാക്കുന്നത് സ്ഥിരമായിരുന്നെന്നും നാസറിനെതിരെ പയ്യോളി സ്റ്റേഷനിൽ നിരവധി കേസുകളുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു.
അനീഷയ്‌ക്കെതിരെ അപവാദ പ്രചാരണങ്ങൾ കൂടി ആരംഭിച്ചതോടെ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കുടുംബം പറയുന്നു. കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം തൊട്ടിലിന്റെ കയറിൽ തന്നെ തൂങ്ങിമരിച്ച നിലയിലായിരുന്നു അനീഷയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, അനീഷയുടെ പിതാവ് റഹ്മത്ത് അലിയുടെ താൽപര്യത്തിലായിരുന്നില്ല ഇവരുടെ വിവാഹം. ഇളങ്കാട്ടെ വീട്ടിൽ നിന്ന് മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് പരാതി നൽകിയിരുന്നെങ്കിലും പ്രായപൂർത്തിയായ ഇരുവരെയും വിവാഹത്തിന് അനുവദിക്കുകയായിരുന്നു.