ബെല്ലടിച്ചിട്ടും ബസിൻ്റെ ഡോർ അടക്കാത്തതിനെ ചൊല്ലി യുവാവുമായി തർക്കം;കെഎസ്ആർടിസി ബസ് കണ്ടക്ടറെ ഇടിക്കട്ട കൊണ്ട് ആക്രമിച്ച് മൂക്കിൻ്റെ പാലം തകർത്തു

കഴക്കൂട്ടം: കെഎസ്ആർടിസി ബസിൻ്റെ ഡോർ അടക്കത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ബസ് തടഞ്ഞു നിർത്തി കണ്ടക്ടറുടെ മൂക്കിന്റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ചു തകർത്തു. വികാസ് ഭവൻ യൂണിറ്റിലെ കണ്ടക്ടർ വർക്കല സ്വദേശി എം. സുനിൽ കുമാർ (34) ആണ് ആക്രമണത്തിന് ഇരയായത്.

ടിക്കറ്റ് നൽകിയ ഇനത്തിൽ വാങ്ങിയ ബാഗിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചെന്നും കണ്ടക്ടർ നൽകിയ പരാതിയിലുണ്ട്. സുനിൽ കുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.


ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. പോത്തൻകോട് നിന്നും ചെമ്പഴന്തി വഴി വികാസ്ഭവനിലേക്കു പോയ ബസ് ചേങ്കോട്ടുകോണത്ത് നിർത്തിയപ്പോൾ ഒരാൾ പിൻ വാതിൽ തുറന്നിട്ട് റോഡിൽ നിന്ന രണ്ടു പേരുമായി സംസാരിച്ചു നിന്നു. കണ്ടക്ടർ ബെല്ലടിച്ചിട്ടും ഇയാൾ ഡോർ അടക്കാത്തതിനാൽ കണ്ടക്ടർ തന്നെ കയർ വലിച്ച് ഡോർ അടച്ച് ബെല്ല് കൊടുത്തു.

also read-ഭാര്യയ്ക്ക് സർക്കാർ ജോലി കിട്ടിയതിൽ അസൂയ; ഒരിക്കലും ജോലിക്ക് പോകാതിരിക്കാൻ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ ക്രൂരത

ഇതു സംബന്ധിച്ച് ബസിലുണ്ടായിരുന്ന ഈ യുവാവുമായി വാക്കേറ്റം നടക്കുകയും ചെയ്തു. പിന്നീട് ബസ് ഉദയഗിരി എത്തിയപ്പോൾ ബസിനെ പിൻ തുടർന്ന് ബൈക്കിൽ എത്തിയ രണ്ടു പേർ ബസ് തടഞ്ഞിട്ടു. ഇവർ ബസിൽ കയറി ബസിൽ ഉണ്ടായിരുന്ന ഒരാളും ചേർന്ന് കണ്ടക്ടറെ മർദിക്കുകയും ഇടിക്കട്ട കൊണ്ട് മൂക്കിന്റെ പാലത്തിൽ ഇടിക്കുകയുമായിരുന്നു. ശേഷം ബാഗിൽ ഉണ്ടായിരുന്ന പണവുമായി കടന്നു എന്നാണ് കണ്ടക്ടർ ശ്രീകാര്യം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.

കണ്ടാൽ അറിയാവുന്ന മൂന്നു പേർ ചേർന്നാണ് തന്നെ മർദിച്ചതെന്നും പരാതിയിൽ ഉണ്ട്.

Exit mobile version