ഭാര്യയ്ക്ക് സർക്കാർ ജോലി കിട്ടിയതിൽ അസൂയ; ഒരിക്കലും ജോലിക്ക് പോകാതിരിക്കാൻ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ ക്രൂരത

കൊൽക്കത്ത: ഭാര്യയ്ക്ക് സർക്കാർ സർവീസിൽ നഴ്സ് ആയി ജോലികിട്ടിയതിൻ്റെ അസൂയയും അപകർഷതാബോധവും മൂലം അവരുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്. ഭാര്യ ജോലിക്ക് പോകാതിരിക്കാൻ ആയി ബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിലെ കേതുഗ്രാമിൽ തിങ്കളാഴ്ചയാണ് ഭർത്താവ് ക്രൂരത ചെയ്തത്.

ആരോഗ്യ വിഭാഗത്തിലെ നഴ്സ് ആയിട്ടാണ് ഭാര്യ രേണു ഖാത്തുന് ജോലി കിട്ടിയിരുന്നത്. അതേസമയം, രേണുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയശേഷം ഭർത്താവ് ഷേർ മുഹമ്മദ് അവരെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം ഒളിവിൽ പോവുകയും ചെയ്തു.

രേണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെട്ടിമാറ്റിയ കൈപ്പത്തി ഷേർ മുഹമ്മദ് കൊണ്ടുപോയില്ല. കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ അവസരം കൊടുക്കാതിരിക്കാനായിരുന്നു നീക്കം. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ കുടുംബവും ഒളിവിലാണ്.

നഴ്സിങ് പഠിച്ചശേഷം രേണു ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ പരിശീലനത്തിലായിരുന്നു. അടുത്തിടെ സർക്കാരിൽ ജോലി ലഭിക്കുകയും ചെയ്തു. ഷേർ മുഹമ്മദിന് ജോലിയില്ല. ഇതാവാം ഇയാളെ പ്രകോപിപ്പിച്ചത്. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേർ മുഹമ്മദ് പറയാറുണ്ടായിരുന്നു.


ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ജോലിക്കു പോകാൻതന്നെയായിരുന്നു രേണുവിന്റെ തീരുമാനമെന്ന് നാട്ടുകാർ പറയുന്നു.

Exit mobile version