നടിയുടെ പരാതിയെ കുറിച്ച് അറിയില്ലായിരുന്നു; അതുകൊണ്ടാണ് വിജയ് ബാബുവിന് എടിഎം കാർഡ് ദുബായിൽ എത്തിച്ചത്: സൈജു കുറുപ്പിന്റെ മൊഴി

കൊച്ചി: പോലീസിൽ യുവനടി പീഡന പരാതി നൽകിയതിനെ കുറിച്ച് അറിയില്ലായിരുന്നെന്ന് വിജയ് ബാബുവിന് എടിഎം കാർഡ് എത്തിച്ചു നൽകിയ സംഭവത്തിൽ നടൻ സൈജു കുറുപ്പിന്റെ മൊഴി. അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം നൽകിയ മൊഴിയിലാണ് സൈജു കുറുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കിൽ എടിഎം കാർഡ് ദുബായിൽ എത്തിച്ച് നൽകില്ലായിരുന്നുവെന്നും സൈജു കുറുപ്പ് പോലീസിനോട് പറഞ്ഞു.

‘വിജയ് ബാബുവിന്റെ പേരിൽ കേസെടുക്കുന്നതിന് മുൻപാണ് എടിഎം കാർഡ് ദുബായിൽ എത്തിച്ച് നൽകിയത്. എടിഎം കാർഡ് എടുക്കാതെയാണ് ദുബായിലേക്ക് പോയത്. എത്തിച്ച് നൽകാമോയെന്ന് ചോദിച്ച് വിജയ്ബാബുവിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്.’- സൈജു കുറുപ്പ് വിശദീകരിച്ചു.

റോഷൻ ആൻഡ്രൂസ് സിനിമയുടെ ഷൂട്ടിങ്ങിനായി താൻ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് എടിഎം കാർഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും നടന്റെ മൊഴിയിൽ പറയുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വിജയ് ബാബുവിനെ സഹായിച്ചെന്ന് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമാരംഗത്തെ മറ്റ് ചിലരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

also read- കോവിഡ് പ്രതിസന്ധിയിൽ ഹോട്ടൽ പൂട്ടേണ്ടി വന്നു; കാൻസർ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി വയോധികൻ ആത്മഹത്യ ചെയ്തു; കണ്ണീരായി ഗോപാലനും ലീലയും

വിജയ് ബാബുവിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരാതിക്ക് പിന്നാലെ വിജയ് ബാബു സുഹൃത്തുക്കളുമായി നടത്തിയ ചാറ്റുകളും ഫോൺ കോൾ വിവരങ്ങളും വീണ്ടെടുക്കാനാണ് ശ്രമം.

Exit mobile version