ഗുരുവായൂരപ്പന്റെ ‘ഥാര്‍’ ഇനി അങ്ങാടിപ്പുറത്തേക്ക്: 43 ലക്ഷത്തിന് സ്വന്തമാക്കി വിഘ്‌നേഷ് വിജയകുമാര്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാദമായ ഥാര്‍ പുനര്‍ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ് കാര്‍ സ്വന്തമാക്കിയത്. ദുബായില്‍ ബിസിനസുകാരനാണ് വിഘ്‌നേഷ്.

തിങ്കളാഴ്ച മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ 15 പേര്‍ പങ്കെടുത്തു. 15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്.

മഹീന്ദ്ര കമ്പനി 2021 ഡിസംബര്‍ 4ന് ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയ ഥാര്‍, ഡിസംബര്‍ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.

എന്നാല്‍, വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടത്.

Exit mobile version