പ്രകോപിപ്പിച്ചിട്ടില്ല: കുട്ടിയുടെ മുന്നില്‍ വെച്ചാണ് ചെരിപ്പൂരി അടിച്ചത്; നടുറോഡില്‍ മര്‍ദനത്തിന് ഇരയാകേണ്ടി വന്ന ശോഭന

തിരുവനന്തപുരം: യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മർദിച്ചതെന്ന് തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ മര്‍ദനത്തിന് ഇരയാകേണ്ടി വന്ന ശോഭന. തന്‍റെ വള മോഷ്ടിക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് ശ്രമിച്ചത്.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ശോഭനക്ക് മര്‍ദനമേറ്റത്. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മരുതുംകുഴി സ്വദേശിനിയായ ശോഭനയെ ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനു ക്രൂരമായി മര്‍ദിച്ചത്.

ബാങ്കില്‍ പോയി വന്നശേഷം ബ്യൂട്ടി പാര്‍ലറിന്‍റെ സമീപത്ത് നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. പതിനൊന്ന് വയസുള്ള കുട്ടിയുടെ മുന്നില്‍ വെച്ചാണ് ചെരിപ്പൂരി അടിച്ചതെന്നും ശോഭന പറഞ്ഞു.

അതെസമയം കടയുടെ സമീപത്തുനിന്ന് മാറി നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ചീത്ത പറയുകയും പ്രകോപിപ്പിക്കുകയും ചെയ്തെന്നാണ് ബ്യൂട്ടി പാര്‍‌ലര്‍ ഉടമ പറയുന്നത്. ഇതെതുടര്‍ന്നായിരുന്നു മര്‍ദനം. തെറ്റിദ്ധാരണയുടെ പേരിലാണ് മര്‍ദനമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. മര്‍ദനമേറ്റ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനുവിനെതിരെ കേസെടുത്തു.

Exit mobile version