ശ്രീലങ്കക്കാരുടെ കണ്ണീരൊപ്പാന്‍ യാചകന്റെ കൈത്താങ്ങ്: ഭിക്ഷയെടുത്ത് കിട്ടിയ പണം സാമ്പത്തിക നിധിയിലേക്ക് നല്‍കി

ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങായി യാചകന്‍. തമിഴ്‌നാട്ടിലെ എം പൂല്‍ പാണ്ഡ്യന്‍ എന്ന യാചകനാണ് ഭിക്ഷയെടുത്ത് കിട്ടിയ പണം ശ്രീലങ്ക സാമ്പത്തിക നിധിയിലേക്ക് കൈമാറിയിരിക്കുന്നത്.

ഡിണ്ടിഗല്‍ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയാണ് തൂത്തുക്കുടി സ്വദേശിയായ എഴുപതുകാരനായ പാണ്ഡ്യന്‍ 10,000 രൂപ കൈമാറിയത്. ശ്രീലങ്കയിലെ തമിഴ് ജനതയുടെ കഷ്ടപ്പാട് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് പാണ്ഡ്യന്‍ പണവുമായി കലക്ടറേറ്റിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം പാണ്ഡ്യനെ തടഞ്ഞെങ്കിലും കലക്ടറെ കണ്ട് തുക കൈമാറാന്‍ അദ്ദേഹത്തിന് സാധിച്ചു.

ശ്രീലങ്കന്‍ ജനതയെ സഹായിക്കാന്‍ ആവുന്നത് ചെയ്യണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പൊതുജനത്തോട് ആഹ്വാനം ചെയ്തിരുന്നെന്നും ഇതാണ് തുക കൈമാറാന്‍ പ്രേരിപ്പിച്ചതെന്നും പാണ്ഡ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: രാജീവ് ഗാന്ധി വധക്കേസ്: 31 വര്‍ഷത്തെ ജയില്‍ വാസം, പ്രതി പേരറിവാളന്‍ മോചിതനായി

ശ്രീലങ്കയുടെ ദുരിതാശ്വാസത്തിനായി 50,000 രൂപ മധുര കലക്ടര്‍ക്ക് കൈമാറിയതായും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്കും തമിഴ്‌നാട്ടിലെ 400 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു പ്രാഥമിക സൗകര്യങ്ങളൊരുക്കാനും സംഭാവന നല്‍കിയതായി പാണ്ഡ്യന്‍ പറയുന്നു.

തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ തീര്‍ഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഭിക്ഷാടനം നടത്തിയാണ് പാണ്ഡ്യന്റെ ഉപജീവനം.

Exit mobile version