അന്ന് അപകടത്തിൽപ്പെട്ട ഡ്രൈവർ സഹായത്തിനായി കൈ ഉയർത്തിയപ്പോൾ വാച്ച് മോഷ്ടിച്ചു; ഇന്ന് മൃതദേഹങ്ങൾ റോഡിൽ നിന്ന് നീക്കാൻ പോലും കൂട്ടാക്കാതെ ആംബുലൻസുകളും

സുൽത്താൻ ബത്തേരി: അപകടത്തിൽ പെടുന്നവരെ കവർച്ച ചെയ്യാൻ ശ്രമിക്കുകയും സഹായം നൽകാതെ മരണത്തിലേക്ക് വിട്ടുകൊടുക്കുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെ വീണ്ടും മലയാളികളോട് കരുണ കാണിക്കാതെ കർണാടക. കുത്തന്നൂരിൽ ഇന്നലെ വാഹനാപകടത്തിൽ മരിച്ച മലയാളികളായ യുവാക്കളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് നീക്കം ചെയ്യാൻ ആംബുലൻസുകൾ തയ്യാറായില്ല.

റോഡിൽ അനാഥപ്രേതമായി കിടന്ന ഇവരെ ഒടുവിൽ അംബാസിഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തിൽ കമ്പളക്കാട് പുവനാരികുന്നിൽ നടുക്കണ്ടി വീട്ടിൽ അബ്ദുവിന്റെ മകൻ അജ്മൽ (21), ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് ചീനിയൻ വീട്ടിൽ അബ്ദുൾസലാമിന്റെ മകൻ മുഹമ്മദ് അൽത്താഫ് (21) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് പച്ചക്കറിയുമായി ഗുണ്ടൽപേട്ടഭാഗത്ത് നിന്ന് വരുകയായിരുന്ന ഗുഡ്‌സ് പിക്കപ്പ് ജീപ്പ് എതിരെ വന്ന കർണാടക മിൽമയുടെ വാഹനവുമായി കൂട്ടിയടിച്ചത്. അപകടത്തിൽ ഗുഡ്‌സ് മറിഞ്ഞ് വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് ഇരുവരും തൽക്ഷണം മരിച്ചത്.

നാട്ടുകാർ ഓടികൂടിയെങ്കിലും മരണം സംഭവിച്ചതോടെ മൃതദേഹം നീക്കം ചെയ്യാൻ ആംബുലൻസിന്റെ സഹായം കിട്ടാതെ വലയുകയായിരുന്നു. അപകടത്തിൽപ്പെട്ടവാഹനം ഉയർത്തി ഇരുവരെയും പുറത്തെടുത്ത് മണിക്കൂറുകളാണ് മൃതദേഹം റോഡിൽ തന്നെ കിടന്നത്.

ALSO READ- ‘അച്ഛന്‍ ഇരിക്കൂ, ഞാന്‍ ഒരു കുപ്പി വെള്ളം വാങ്ങിയിട്ട് വരാം…’, ആ ഇരിപ്പ് പിന്നെ കിടപ്പായി; നോവുന്ന അനുഭവം

കർണാടകയിൽ വെച്ച് അപകടം സംഭവിക്കുന്നവർക്ക് ആംബുലൻസിന്റെ സഹായം ലഭിക്കാത്ത അനുഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പട്ടണങ്ങളിലൊഴിച്ചുള്ള പ്രദേശങ്ങളിൽ അപകടം സംഭവിച്ചാൽ ആരും തിരിഞ്ഞു നോക്കാറില്ല. മലയാളിയായ ഒരു ലോറി ഡ്രൈവർ അപകടത്തിൽപ്പെട്ട് റോഡരുകിൽ കിടന്ന് കയ്യ് ഉയർത്തി സഹായത്തിനായി അപേക്ഷിച്ചപ്പോൾ കയ്യിലെ വാച്ച് ഊരികൊണ്ടുപോയ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ട്.

Exit mobile version