നടി സുരഭി ലക്ഷ്മി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കോഴിക്കോട്: ജീപ്പ് ഓടിക്കുന്നതിനിടെ കുഴഞ്ഞ് വീണ്, നടി സുരഭി ലക്ഷ്മി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച പാലക്കാട് പട്ടാമ്പി സ്വദേശി വയലശേരി മുസ്തഫ (39) മരിച്ചു. ജീപ്പോടിക്കവെ കുഴഞ്ഞുവീണ മുസ്തഫയെ ഉടന്‍ നടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നഗരത്തില്‍ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തിരക്കാനിറങ്ങിയതായിരുന്നു മുസ്തഫ.

ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് ജീപ്പോടിച്ച് കോഴിക്കോട്ടെയ്ക്ക് വന്ന മുസ്തഫ തൊണ്ടയാട് മേല്‍പ്പാലത്തിന് ചുവട്ടില്‍ വച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും വാഹനം ഓടിക്കാനും അറിയില്ലായിരുന്നു. അതു വഴി വന്ന സുരഭിയാണ് കാറില്‍ കയറ്റി മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരമറിക്കുകയും ചെയ്തു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച്ച രാത്രി ഇഫ്താര്‍ വിരുന്ന് കഴിഞ്ഞ് മടങ്ങുമ്പോഴാണ് തൊണ്ടയാട് മേല്‍പ്പാലത്തിനു താഴെ നിര്‍ത്തിയിട്ട ജീപ്പിനു സമീപം ഒരു കുട്ടിയും രണ്ടു മുതിര്‍ന്നവരും ബഹളം വയ്ക്കുന്നത് സുരഭിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ജീപ്പിന് സമീപത്തേക്ക് പോയി നോക്കിയ സുരഭി യുവാവിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് തിരിച്ചറിഞ്ഞതോടെ ആദ്യം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു കാര്യമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ താങ്ങിയെടുത്ത് സുരഭി ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാരെത്തി മുസ്തഫയ്ക്ക് അടിയന്തര ചികിത്സ നല്‍കി. ഇതിനിടയില്‍ യുവാവിനൊപ്പമുണ്ടായിരുന്നവരില്‍ ഒരാളെയും കുഞ്ഞിനെയും കൂട്ടി സുരഭി മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. അതിനിടെ സുരഭി ആശുപത്രിയിലെത്തിച്ച മുസ്തഫയുടെ ഭാര്യയും ഒരു കുഞ്ഞും സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലായി.

വൈകിട്ട് ഏഴു മണിയോടെയാണ് ഒരു യുവതിയും കുട്ടിയും സ്റ്റേഷനില്‍ എത്തിയത്. സംസാരത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ പോലീസ് അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കി സ്റ്റേഷനില്‍ സുരക്ഷിതമായി നിര്‍ത്തി. തുടര്‍ന്ന് യുവതിയില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ഭര്‍ത്താവിനെ വിളിച്ച് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. സമയം കഴിഞ്ഞിട്ടും ഭര്‍ത്താവ് എത്താതിരുന്നതിനാല്‍ പോലീസ് അന്വേഷണവും തുടങ്ങിയിരുന്നു.

ഭാര്യയെ കാണാതായ മുസ്തഫയും കുട്ടിയും ഒരു സുഹൃത്തും പകലും രാത്രിയിലും തിരച്ചില്‍ നടത്തി വീട്ടിലേക്കു തിരിച്ചുപോകുമ്പോഴാണ് പോലീസ് വിളിച്ചു സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചത്. പിന്നീടു ഫോണ്‍ ഓഫായി. സ്റ്റേഷനിലേക്കു പോകുന്ന വഴിക്കാണ് മുസ്തഫയുടെ ആരോഗ്യ സ്ഥിതി മോശമായത്. കൂടെയുള്ളവര്‍ക്കു ഡ്രൈവിങ് അറിയാത്തതിനാല്‍ വിജനമായ ബൈപാസില്‍ മഴ കാരണം സഹായത്തിന് ആളില്ലാതെ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് സുരഭി എത്തിയതെന്ന് ഇന്‍സ്പെക്ടര്‍ ബെന്നിലാലു പറഞ്ഞു.

Exit mobile version