‘നേതാക്കളെ വിലക്കാനായേക്കും, പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷം മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിന്റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തില്‍ നിന്ന് വിലക്കാന്‍ കഴിയില്ല’: ശശി തരൂരിന്റെ വിലക്കില്‍ മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ശശി തരൂര്‍ എംപിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ശശി തരൂര്‍ പങ്കെടുക്കേണ്ടെന്ന് സോണിയാ ഗാന്ധി തന്നെ ആവശ്യപ്പെട്ടു. തരൂര്‍ പങ്കെടുത്താല്‍ രാജിവെക്കുമെന്ന് സുധാകരന്‍ ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ഈ വിലക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപിക്കെതിരെ സിപിഎം ഒരുക്കുന്ന ആശയരൂപീകരണ വേദിയായ സെമിനാറില്‍ നിന്ന് ഒരുപക്ഷേ തങ്ങളുടെ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വത്തിന് വിലക്കാനായേക്കും. പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിന്റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തില്‍ നിന്ന് വിലക്കാന്‍ കഴിയില്ലെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.


ഈ ‘വിലക്ക്’ കോണ്‍ഗ്രസിന് ചേര്‍ന്നതോ?
കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് ഈയിടെ പ്രധാനമന്ത്രി പറഞ്ഞത് രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. വര്‍ഗ്ഗീയ ശക്തികള്‍ എക്കാലവും ഭയപ്പെടുന്നത് തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെയാണ് എന്ന വസ്തുതയും മോദിയുടെ പ്രസ്താവന പറയാതെ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സിപിഐ എമ്മിന്റെ 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്.

രാഷ്ട്രീയ ഇന്ത്യ ഈ സമ്മേളനത്തെ ഉറ്റുനോക്കുന്നു. 11 ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുണ്ട്. 55 ശതമാനം വോട്ട് വിഹിതം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരാണ്. ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. ബിജെപി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ചര്‍ച്ച ചെയ്യാനാണ്, ആശയരൂപീകരണത്തിന് എക്കാലവും സഹായകരമാകുന്ന സെമിനാറുകള്‍ സിപിഐ (എം) പാര്‍ട്ടികോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ബിജെപി ഇതര സര്‍ക്കാരുകളുടെ പ്രതീകമായ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം വിലക്കി.?
സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്.?
സിപിഐ(എം) സെമിനാറുകളില്‍ മുന്‍പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്.

അപ്പോള്‍ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോണ്‍ഗ്രസ്സ് എന്താണ് ഉന്നം വെക്കുന്നത്?
കേരളത്തില്‍ സമീപ കാലത്തായി നടന്ന ചില സമരങ്ങളില്‍ ബിജെപിയിലെയും യുഡിഎഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്.
നേരത്തെ പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്‍പറ്റി കൂടുതല്‍ അപകടം ഇതുപക്ഷമാണ് എന്ന് കരുതുന്നവരായി ബിജെപിക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന ഈ യുഡിഎഫ് നേതാക്കള്‍ മാറിയോ.?
ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ എന്തേ കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല.?

രു കാര്യം അസന്ദിഗ്ദ്ധമായി പറയാം, ബിജെപിക്കെതിരെ ഞങ്ങള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്ന ആശയരൂപീകരണ വേദിയായ സെമിനാറില്‍ നിന്ന് ഒരുപക്ഷേ തങ്ങളുടെ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വത്തിന് വിലക്കാനായേക്കും. പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിന്റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തില്‍ നിന്ന് വിലക്കാന്‍ കഴിയില്ല.

Exit mobile version