കുടുംബ വഴക്കിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങി: അച്ഛനും മകളും കല്ലാര്‍കുട്ടി അണക്കെട്ടില്‍ ചാടി ജീവനൊടുക്കി

ഇടുക്കി: കുടുംബ വഴക്കിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അച്ഛനും മകളും അണക്കെട്ടില്‍ ചാടി ആത്മഹത്യ ചെയ്തു. കോട്ടയം പാമ്പാടി കുരവികൂട്ടില്‍ ബനീഷ് (45), മകള്‍ പാര്‍വ്വതി(16) എന്നിവരാണ് കല്ലാര്‍കുട്ടി അണക്കെട്ടില്‍ ചാടി മരിച്ചത്.

ബിനീഷും മകളും സഞ്ചരിച്ച ബൈക്കും വസ്ത്രങ്ങളടങ്ങിയ ബാഗും, പേഴ്‌സും ഡാമിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. എന്നാല്‍ ഇവരെ കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

Read Also:‘ഇന്നുയിര്‍ കാപ്പന്‍’: റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സഹായിക്കുന്നവര്‍ക്ക് അയ്യായിരം രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സ്റ്റാലിന്‍

ഞായറാഴ്ചയാണ് ബിനീഷും മകളും വീടുവിട്ടിറങ്ങിയത്. വീട്ടുകാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. സംശയം തോന്നിയ കുടുംബം പാമ്പാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. കല്ലാര്‍കുട്ടി മുതിരപ്പുഴയില്‍ ഇവര്‍ക്ക് ബന്ധു വീടുണ്ട്. എന്നാല്‍ അവിടേയും എത്തിയിട്ടില്ല എന്ന് അറിഞ്ഞതോടൊയാണ് ഡാമില്‍ ചാടിയിട്ടുണ്ടാകാം എന്ന നിഗമനത്തിലേക്ക് വന്നത്.

അടിമാലിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്‌കൂബ ടീമും എത്തി ഡാമില്‍ നടത്തിയ പരിശോധനയില്‍ ബിനീഷിന്റെ മൃതദേഹം കണ്ടെത്തി. ഒരു മണിക്കൂറിന് ശേഷം മകള്‍ പാര്‍വ്വതിയുടേയും മൃതദേഹം കണ്ടെത്തി. അടിമാലി എസ്‌ഐ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ദിവ്യയാണ് ബിനീഷിന്റെ ഭാര്യ മകന്‍ വിഷ്ണു.

Exit mobile version