തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിന്റെ ജപ്തി നടപടി: മനംനൊന്ത് 26കാരന്‍ ജീവനൊടുക്കി

തൃശൂര്‍: തൃശൂരില്‍ ബാങ്ക് ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂര്‍ കാഞ്ഞാണി സ്വദേശി 26-കാരന്‍ വിഷ്ണുവാണ് മരിച്ചത്. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുമ്പോഴാണ് വിഷ്ണു ജീവനൊടുക്കിയത്.

സ്വകാര്യ ബാങ്കില്‍ നിന്ന് കുടുംബം വായ്പ എടുത്തിരുന്നു. 12 കൊല്ലം മുന്‍പ് വീട് വെക്കാനായി എട്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടച്ചിരുന്നു. തിരിച്ചടവ് ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇതോടെ കുടിശ്ശികയായി. ആറ് ലക്ഷം രൂപ കുടിശ്ശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ബന്ധുവീട്ടിലേക്ക് മാറാനിരിക്കേയാണ് വിഷ്ണു രാവിലെ ജീവനൊടുക്കിയത്. കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധിയിലാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ബാങ്കിനോട് സമയം ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചായത്തംഗം പറഞ്ഞു. ആവശ്യപ്പെട്ടതുപോലെ അല്‍പസമയം നല്‍കിയിരുന്നെങ്കില്‍ ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹവും ആരോപിക്കുന്നു.

Exit mobile version