പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹത്തിന് 4 ദിവസം മുമ്പ് കാമുകന്റെ സുഹൃത്തുക്കൾ കടത്തി; കാമുകന്റെ സഹോദരനെ പെൺവീട്ടുകാരും തട്ടിക്കൊണ്ടുപോയി, ചങ്ങരംകുളത്ത് സിനിമയെ വെല്ലും സംഭവങ്ങൾ

എടപ്പാൾ: വീട്ടുകാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ കാമുകൻ സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടിയെ കടത്തി. വിവാഹത്തിനു നാലു ദിവസം മുൻപാണ് കാമുകന്റെ നിർദേശാനുസരണം സുഹൃത്തുക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ കാമുകന്റെ സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചുപേർക്കെതിരെ കേസെടുത്ത പോലീസ് പെൺകുട്ടിയെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തി കോടതിയിൽ ഹാജരാക്കി വീട്ടുകാരോടൊപ്പം അയച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചങ്ങരംകുളം സ്വദേശിയായ വിഷ്ണു (22), മഞ്ചേരി സ്വദേശി അഹമ്മദ് നാസിൻ (23) എന്നിവരെയാണ് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കലും സംഘവും അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പിതാവടക്കം പ്രതിയായ രണ്ടാമത്തെ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപ് 18 വയസ്സ് പൂർത്തിയായ ചങ്ങരംകുളം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ വിവാഹം വീട്ടുകാർ ബുധനാഴ്ചത്തേക്ക് നിശ്ചയിച്ചിരുന്നു. എന്നാൽ മൂന്നു വർഷമായി പെൺകുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു.

ALSO READ- സഹോദരിയോട് അപമര്യാദയായി പെരുമാറി; പതിനേഴുകാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തി സുഹൃത്ത്

ഈ യുവാവിന്റെ നിർദേശാനുസരണം സുഹൃത്ത് പെൺകുട്ടിയെ വിവാഹത്തിന് നാല് ദിവസം മുൻപ് വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയി. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. യുവാവിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തിനെ പോലീസ് പിടികൂടി. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെയും കൂട്ടിക്കൊണ്ടുപോയ വിഷ്ണുവിനെയും സേലത്തുനിന്ന് പിടികൂടി.

ALSO READ- ബാറിൽ നിന്നും ഇറക്കിവിട്ടു, നടുറോഡിൽ വീണ യുവാവിന്റെ ശരീരത്തിൽ വാഹനങ്ങൾ കയറിയി റങ്ങി; എന്നിട്ടും ചെറുവിരലനക്കാതെ ബാർ ജീവനക്കാർ

യുവാവിന് എതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയും പ്രതികളെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതി ലഭിച്ചത്. ഈ സംഭവത്തിൽ പെൺകുട്ടിയുടെ മൂന്നു ബന്ധുക്കൾ റിമാൻഡിലായി.

അതേസമയം, ഒളിവിലുള്ള കാമുകനെയും സുഹൃത്തിനെയും കണ്ടെത്താൻ ബംഗളൂരു പോലീസിന്റെ സഹായത്തോടെ ശ്രമം നടത്തിവരികയാണ്. ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ, എസ്‌ഐ ഹരിഹരസൂനു, എഎസ്‌ഐ ശിവൻ, സിപിഒ സുധീഷ്, സുജന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Exit mobile version