ഇനി മോഡി- കെജരിവാള്‍ പോരാട്ടം: ആപ്പിന്റെ അടുത്ത ലക്ഷ്യം ഗുജറാത്ത്

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ ഇനി നരേന്ദ്ര മോഡിയെയും ബിജെപിയെയും നേരിടാന്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. നാലു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തിയെന്നതിനെക്കാള്‍, ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ അധികാരമുള്ള ഒരേയൊരു പാര്‍ട്ടിയായി പഞ്ചാബ് വിജയത്തോടെ ആപ്പ് മാറി.

ഡല്‍ഹിയില്‍ നിന്ന് പഞ്ചാബുവഴി എഎപി ദേശീയതലത്തിലെത്തുമ്പോള്‍ ഇതിനകംതന്നെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദം നേരിടും. ഗോവയില്‍ രണ്ടു സീറ്റ് ലഭിച്ചതും പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇടങ്ങളില്‍ എഎപി കടന്നുകയറുന്നതിന്റെ സൂചനയാണ്.

2012 ല്‍ രൂപം കൊണ്ട പാര്‍ട്ടി 10 വര്‍ഷത്തിനുള്ളില്‍ 2 സംസ്ഥാനങ്ങളില്‍ ഭരണം നേടുകയും ഗോവയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിരിക്കുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ നിരയിലെ കരുത്തുറ്റ ശബ്ദമാകാന്‍ പഞ്ചാബ് വിജയം കേജ്‌രിവാളിനു സഹായകരമാകും. രാഹുല്‍ ഗാന്ധിക്കു പകരം മറ്റൊരു നേതാവ് പ്രതിപക്ഷത്തിന്റെ മുഖമാകണമെന്ന ആവശ്യമുയര്‍ന്നാല്‍, കേജ്‌രിവാളിനെ പരിഗണിക്കാതിരിക്കാനാവില്ല

പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്താണ് എഎപി ലക്ഷ്യമിടുന്നത്. അടുത്ത മാസം ഗുജറാത്തില്‍ കെജരിവാളും ഭഗവന്ത് മാനും ചേര്‍ന്ന് വിജയ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എഎപിയുടെ നിര്‍ണായക നീക്കം.

ഗുജറാത്തിലും പഞ്ചാബിനോട് ചേര്‍ന്നുള്ള ഹിമാചലിലും ഇക്കൊല്ലം ഡിസംബറിലാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലും എഎപി അക്കൗണ്ട് തുറന്നാല്‍ ആശ്ചര്യപ്പെടാനില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ചയും നേതൃത്വ പ്രതിസന്ധിയുമാണ് നിയമസഭാ തിരഞ്ഞെടുപ്പുഫലം നല്‍കുന്ന രണ്ടാമത്തെ സന്ദേശം.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഗുജറാത്ത്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ പ്രാഥമിക പ്രതിപക്ഷ കക്ഷിയായി ഉയര്‍ന്ന് വരാനാണ് എഎപി ശ്രമിക്കുന്നത്. അവിടെയും കോണ്‍ഗ്രസിന് ബദലെന്ന നീക്കത്തിനാണ് കെജരിവാള്‍ ശ്രമിക്കുന്നത്.

ആംആദ്മിപാര്‍ട്ടി ദേശീയ തലത്തിലേക്ക് ഉയരുമ്പോള്‍ കുറിക്കുമ്പോള്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രണ്ട് സംസ്ഥാനങ്ങളിലെ പാര്‍ട്ടിയും ഭരണവും നിയന്ത്രിക്കാന്‍ കെജരിവാള്‍ ശക്തനായ ഹൈക്കമാന്‍ഡ് ആകുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഡല്‍ഹിയില്‍ വിശ്വസ്തനായ മനീഷ് സിസോദിയക്ക് കണ്ണുംപൂട്ടി കെജരിവാളിന് ഭരണമേല്‍പിക്കാം.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് പാര്‍ട്ടി ഏകോപനത്തിലേക്ക് കെജരിവാള്‍ കടന്നാല്‍ ഡല്‍ഹിയില്‍ പ്രതിഷേധം ഉയരും, അത് എഎപിയെ വെട്ടിലാക്കും. ഡല്‍ഹി
മുഖ്യമന്ത്രിയായി തുടരുകയും ഭാഗവന്ത് മന്നിനെ മുന്നില്‍ നിര്‍ത്തി സൂപ്പര്‍ മുഖ്യമന്ത്രിയാകാന്‍ കെജരിവാള്‍ ശ്രമിച്ചാല്‍ പഞ്ചാബിലും പ്രശ്‌നങ്ങള്‍ തുടങ്ങും. അഭിപ്രായങ്ങള്‍ വെട്ടി തുറന്ന് പറയുന്ന നിലപാടുകളില്‍ സന്ധിയില്ലാത്ത നേതാവാണ് ഭാഗവന്ത് മന്‍.

കെജരിവാളിനോടും എതിര്‍പ്പ് പ്രകടിപ്പിച്ച് എഎപി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം വലിച്ചെറിഞ്ഞ ചരിത്രവും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിക്കുണ്ട്. വിട്ടുവീഴ്ചകളോടെ ഒപ്പം നിര്‍ത്തുക തന്നെയാണ് പ്രധാന വെല്ലുവിളി.

അതേസമയം, സംസ്ഥാനത്തിന്റെ പൂര്‍ണ്ണ അധികാരങ്ങളുള്ള പഞ്ചാബില്‍ ഭരണത്തില്‍ എത്തുമ്പോള്‍ എഎപിയുടെ കാഴ്ചപാടുകള്‍ എന്താകും എന്നതും ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ഡല്‍ഹി മോഡലിനോളം ഇനി എഎപിക്ക് പ്രധാനം പഞ്ചാബ് മോഡലാണ്. കര്‍ഷക ക്ഷേമത്തിലും ആഭ്യന്തര നയത്തിലും എഎപിയുടെ ചുവടുകളും മറ്റ് സംസ്ഥാനങ്ങളും ഉറ്റുനോക്കുന്നു.

ഡല്‍ഹിയില്‍ ആം ആദ്മിയുടെ വരവോടെ അടിതെറ്റി വീണ കോണ്‍ഗ്രസ് പിന്നെ ഇതുവരെ എഴുന്നേറ്റിട്ടില്ല. പഞ്ചാബില്‍ അവരുടെ വരവോടെ ഇടം നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും അകാലിദളിനുമാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വളരുകയാണ് ആം ആദ്മിയുടെ ലക്ഷ്യം. ഈ വര്‍ഷാവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകള്‍ക്കായി കച്ചമുറുക്കിക്കഴിഞ്ഞു. ഒരിടത്തുകൂടി സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചാല്‍ ദേശീയ പാര്‍ട്ടി പദവിയും നേടാം.

Exit mobile version