അരവിന്ദ് കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടരും: ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പദവികള്‍ ഒഴിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.

ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാന്‍ എഎപി ആലോചിക്കുന്നുണ്ട്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് തീര്‍ത്തും രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് മുന്‍നിര്‍ത്തി പ്രചരണം നടത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഇലക്ട്രോറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ ഉത്തരവനുസരിച്ച് പരസ്യപ്പെടുത്തിയതിലൂടെ ഉണ്ടാകുന്ന തിരിച്ചടി മറച്ചുവെക്കാനാണ് കെജ്രിവാളിനെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്തതെന്ന് പ്രചരണം ആക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ പദ്ധതി. കെജ്രിവാളിന്റെ അറസ്റ്റില്‍ രാജവ്യാപകമായുള്ള പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ത്യ മുന്നണി ഉടന്‍ രൂപം നല്‍കും.

അതേസമയം വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ നീക്കം. വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് സമാന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. പിഎംഎല്‍എ വ്യവസ്ഥകള്‍ ലംഘിച്ചാണ് അറസ്റ്റ് എന്ന് സുപ്രീംകോടതി അറിയിക്കും. അന്വേഷണവുമായി നിസ്സഹകരിച്ച എന്ന പ്രതീതി തെറ്റായി ഇ ഡി ഉണ്ടാക്കിയെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് അറസ്റ്റ് എന്നും സുപ്രീംകോടതിയെ അറിയിക്കും. മുതിര്‍ന്ന ആം ആദ്മി നേതാക്കളും അഭിഷേക് സിംഖ്വിയും ചര്‍ച്ച നടത്തി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും. ഡയറക്ടറേറ്റ് നടപടിയില്‍ ബിജെപിക്കെതിരെ പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തു. ഇന്ന് ഡല്‍ഹിയിലെ ഷഹിദ് പാര്‍ക്കിന് സമീപം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. ഈ മാസം 26 ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം മാര്‍ച്ചും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version