തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ സെല്‍ ഇനി ഡല്‍ഹി മുഖ്യമന്ത്രിയുടെ ‘സെക്രട്ടേറിയേറ്റ്’: ജയിലിലിരുന്ന് കെജ്രിവാള്‍ ഭരിയ്ക്കും; ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ സെല്‍ ഇനി ഡല്‍ഹി മുഖ്യമന്ത്രിയുടെ ‘സെക്രട്ടേറിയേറ്റ്’. ഏപ്രില്‍ 15 വരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ ഉണ്ടാകും. 24 മണിക്കൂര്‍ സിസിടിവി നിരീക്ഷണത്തിലാകും കെജ്രിവാളിന്റെ ജയില്‍ ജീവിതം.

ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്രിവാളിന് ജയിലില്‍ പ്രത്യേക പരിഗണനകളുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കെജ്രിവാള്‍ കസ്റ്റഡിയിലിരുന്നു ഭരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തിമാക്കിയിരുന്നു.

കെജ്രിവാളിന് തീഹാര്‍ ജയിലില്‍ ടെലിവിഷന്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ, വിനോദ, കായിക ചാനലുകള്‍ ഉള്‍പ്പെടെ ഇരുപതോളം ചാനലുകളാണ് അനുവദിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ജയിലില്‍ 24 മണിക്കൂറും ഡോക്ടറുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സേവനം ലഭിക്കും. കെജ്രിവാളിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജയിലില്‍ പ്രത്യേക ഭക്ഷണക്രമമാകും ഉണ്ടാവുക. നിലവില്‍ ധരിച്ചിട്ടുള്ള മതപരമായ ലോക്കറ്റ് സൂക്ഷിക്കാന്‍ അനുവദിക്കും.

തിഹാറിലെ തടവുകാര്‍ ദിവസവും രാവിലെ ആറരയ്ക്കാണ് എഴുന്നേല്‍ക്കേണ്ടത്. പ്രഭാതഭക്ഷണമായി ചായയും ഏതാനും ബ്രഡുകളുമാണ് ലഭിക്കുക. തുടര്‍ന്ന് കുളിക്കാം. രാവിലെ 10.30-നും 11 മണിക്കും ഇടയിലാണ് ഉച്ചഭക്ഷണം. കറിക്കൊപ്പം അഞ്ച് റൊട്ടികളോ ചോറോ ലഭിക്കും. തുടര്‍ന്ന് മൂന്ന് മണി വരെ തടവുകാരെ സെല്ലില്‍ അടയ്ക്കും. വൈകിട്ട് 3.30ന് ചായയും രണ്ട് ബിസ്‌കറ്റുകളും ലഭിക്കും. നാല് മണിക്ക് അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്താം. കെജ്രിവാളിനെ ജയിലില്‍ എത്തിച്ചതോടെ തിഹാര്‍ ജയില്‍ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Exit mobile version