‘അവന്‍ എന്റെ രണ്ടാനപ്പനാണ്, അമ്മയുടെ തുണി അലക്കും, കഞ്ഞിയും കറിയും വച്ച് വീട്ടിലിരിക്കും’ : നിരപരാധിയായ അച്ഛനെയാണ് തല്ലിയത്, അവര്‍ക്ക് ഞാന്‍ തന്നെ കൊടുക്കും’

കൊച്ചി: ‘കുഞ്ഞിനെ കൊന്നത് എന്റെ അമ്മയുടെ കൂട്ടുകാരനല്ല. അവന്‍ എന്റെ രണ്ടാനപ്പനാണ്. അമ്മയെ രണ്ടാമത് കെട്ടിയത് അവനാണ്. ഇവന്‍ അങ്ങനെ ഒരുത്തനാണെന്ന് ഞാന്‍ അറിഞ്ഞോ. കുട്ടി ആശുപത്രിയിലാണെന്ന് അമ്മയാണ് വിളിച്ച് പറഞ്ഞത്. പോസ്‌മോര്‍ട്ടം വേണമെന്ന് പറഞ്ഞതും ഞാനാണ്. ആ എന്നെയാണ് ഇവന്‍മാര് തല്ലിയത്. തല്ലിയവര്‍ക്ക് ദൈവമല്ല ഞാന്‍ തന്നെ കൊടുക്കും’.

ഒന്നര വയസ്സുകാരി നോറ മരിയയുടെ ദാരുണ മരണത്തിലുയര്‍ന്ന പ്രതിഷേധങ്ങളോട് വികാരഭരിതമായി പ്രതികരിക്കുകയായിരുന്നു പിതാവ് അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവ്. സജീവിന്റെയും ഡിക്‌സിയുടേയും മകള്‍ നോറ മരിയയെ അമ്മൂമ്മ സിപ്‌സിയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസാണ് കൊലപ്പെടുത്തിയത്. കൊച്ചിയിലെ ഹോട്ടലില്‍വെച്ചായിരുന്നു അമ്മയുടെ സുഹൃത്ത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്.

ഈ രണ്ടാനപ്പന്‍, അവന്‍ മൂന്നുവര്‍ഷമായി എന്റെ വീട്ടിലുണ്ട്. അവന്‍ എന്റെ അമ്മയുടെ തുണി അലക്കും, പാത്രം കഴുകും, കഞ്ഞിയും കറിയും വച്ച് വീട്ടിലിരിക്കും. അവന്‍ ഇങ്ങനെയുള്ള ആളാണെന്ന് ഞാന്‍ അറിയുന്നില്ലല്ലോ. ഇപ്പോള്‍ ചാനലില്‍ വരുമ്പോള്‍ ആണ് അറിയുന്നേ. എന്റെ അയല്‍ക്കാരോട് ചോദിച്ച് നോക്ക് അവര്‍ക്കും അവനെ പറ്റി ഇങ്ങനെയൊന്നും അറിയില്ല’.

കുഞ്ഞിനെ അവസാനമായി കാണാന്‍ ഭാര്യയുടെ വീട്ടിലെത്തിയ സജീവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഭാര്യയുടെ വീട്ടിലേക്ക് കാറിലെത്തിയ ഇയാളെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. കാറും തല്ലിപ്പൊളിച്ചു. തന്നെ തല്ലിയവരെ വെറുതേ വിടില്ലെന്നും തല്ലിയവരെ ഓര്‍മയുണ്ടെന്നും സജീവ് പറയുന്നു.

‘ഞാന്‍ ബാറില്‍ ഇരുന്നപ്പോഴാണ് എന്റെ ഭാര്യയുടെ പ്രതികരണം ടിവിയില്‍ കണ്ടത്. അതാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. എന്റെ കുഞ്ഞ് മരിച്ച സങ്കടത്തിലാണ് ബാറില്‍ പോയെ. ഈ പറയുന്ന ഭാര്യ ഗള്‍ഫിലായിരുന്നു. കുഞ്ഞിന്റെ പാല്‍ കുടി മാറുന്നതിന് മുന്‍പ് തന്നെ പോയി. ഞാന്‍ പറഞ്ഞിട്ട് അവള്‍ കേട്ടില്ല’ സജീവ് വികാരഭരിതമായി പറയുന്നു.

ചൊവ്വാഴ്ചയാണ് കൊച്ചി കലൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് നോറയെ അമ്മൂമ്മയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസ് കൊലപ്പെടുത്തിയത്. മുറിയില്‍ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറിതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെയാണ് പ്രതി ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version