‘പൾസർ സുനി ഇറങ്ങട്ടെ അവനെ കാണിച്ച് കൊടുക്കാം’ എന്ന് പറഞ്ഞു; ബാലചന്ദ്രകുമാറിനെ കുറിച്ച് പറയരുതെന്ന് വിലക്കി; ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി

കൊച്ചി: ദിലീപിനെ വെട്ടിലാക്കി വീട്ടിലെ ജോലിക്കാരൻ ദാസന്റെ മൊഴി. പോലീസ് ചോദിച്ചാൽ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയരുതെന്ന് അഭിഭാഷകർ വിലക്കിയതായും ദാസൻ എന്ന ജോലിക്കാരൻ മൊഴി നൽകി. പൾസർ സുനി പുറത്തിറങ്ങട്ടെ അവനെ കാണിച്ച് കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജ് പറഞ്ഞിട്ടുള്ള കാര്യവും ദാസന്റെ മൊഴിയിലുണ്ട്.

ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസിലെ മൊഴിയിലാണ് ഇക്കാര്യമുള്ളത്. പോലീസ് ദാസനെ അന്വേഷിക്കുന്നു എന്ന വിവരം ലഭിച്ചതിന് ശേഷം ദിലീപിന്റെ സഹോദരൻ അനൂപ് ദാസനുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

ദാസനോട് കൊച്ചിയിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് കമ്പനിയിലേക്ക് ഇയാൾ എത്തി. അവിടെവെച്ച് ബാലചന്ദ്രകുമാറിനോട് എന്തൊക്കെ പറഞ്ഞുവെന്ന് ഇവർ അന്വേഷിച്ചു. പിന്നീട് ഇവർ ദാസനെ അവിടെ നിന്ന് കൂട്ടി അഭിഭാഷകനായ രാമൻപിള്ളയുടെ ഓഫീസിലേക്ക് പോയി. അവിടെവെച്ച് അഭിഭാഷകർ കൂടുതൽ ഒന്നും പറയരുതെന്ന് ദാസനെ വിലക്കിയതായും മൊഴിയിൽ പറയുന്നു.

ALSO READ- ഉത്തരേന്ത്യക്കാർക്ക് ഉക്രൈനിൽ നിന്നുള്ള വിമാനത്തിൽ മുൻഗണന, തഴഞ്ഞെന്ന് മലയാളികളും തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളും, മുഖ്യമന്ത്രിയെ പരാതി ബോധിപ്പിച്ചു

മറ്റൊരു ദിവസം ദിലീപിന്റെ മറ്റൊരു അഭിഭാഷകനായ ഫിലിപ്പ് വിളിച്ച് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാർ നൽകിയ പരാതിയുടെ പകർപ്പ് ദാസനെ വായിച്ച് കേൾപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കാര്യങ്ങൾ പറയരുതെന്ന് ദാസനോട് അഭിഭാഷകർ നിർദേശിച്ചതായും ദാസന്റെ മൊഴിയിൽ പറയുന്നു.

Exit mobile version