‘25000 രൂപ പോയിക്കിട്ടും’: ലൈസന്‍സില്ലാതെ മകന്‍ വാഹനം ഓടിച്ചതിന് പിഴയും തടവും ലഭിച്ച പിതാവ് പറയുന്നു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മാതാപിതാക്കള്‍ക്കാണ് ശിക്ഷ. അതേസമയം, പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് ലഭിച്ച പിഴ ശിക്ഷയെക്കുറിച്ചുള്ള പിതാവിന്റെ വൈകാരിക പ്രതികരണമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. കേരള പോലീസാണ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രതികരണം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് ബഹു: കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജില്‍ ആ രക്ഷാകര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്…

‘ആരും ഇത് ആവര്‍ത്തിക്കരുത് 25000 രൂപ പോയിക്കിട്ടും’. എന്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, നാട്ടുകാരില്‍ നിന്നോ കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും സംഘടിപ്പിക്കാന്‍ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല. ഒരു ദിവസമോ ഒരു വര്‍ഷമോ രക്ഷിതാവിന് തടവും പ്രശ്നമല്ല. വാഹനത്തിന്റെ റെജിസ്ട്രേഷന്‍ റദ്ദാക്കുന്നതും, 25 വയസു വരെ മകന് ലൈസന്‍സ് എടുക്കാന്‍ പറ്റാത്തതും കാര്യമാക്കേണ്ട.

പ്രായപൂര്‍ത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാല്‍? ഇവന്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവന്‍ അപകടത്തിലായാല്‍? ആ രംഗങ്ങള്‍ നിങ്ങള്‍ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?. ‘നമ്മുടെതാണ് മക്കള്‍ ‘എന്ന ചിന്ത മാത്രം നമ്മളില്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും പ്രായപൂര്‍ത്തിയാവാതെ ലൈസന്‍സില്ലാതെ ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നല്‍കില്ല. അവന്‍ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല.

Exit mobile version