തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്; സസ്‌പെൻഷനും

തൃശൂർ: അരണാട്ടുകരയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ അധ്യാപകൻ സൗഹൃദം മുതലെടുത്ത് ബലാൽസംഗം ചെയ്തായി പരാതി. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് നടപടി.

തൃശൂർ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ. എസ് സുനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ പലതവണ വിദ്യാർത്ഥിനിയെ ബലാൽസംഘം ചെയ്‌തെന്നാണ് പരാതി. ഗസ്റ്റ് ലക്ചറായി എത്തിയ ഒരു അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയിരുന്നു. ഇക്കാര്യം കോളേജ് അധികൃതരോട് പരാതിപ്പെട്ടിട്ടും ചെവികൊണ്ടില്ല. പിന്നീടാണ് പെൺകുട്ടിയുടെ പരാതിയിൽ നടപടി എടുക്കാമെന്ന് പറഞ്ഞ് സുനിൽ കുമാറെന്ന അധ്യാപകൻ സൗഹൃദം സ്ഥാപിച്ചത്. ഈ പരിചയം മുതലെടുത്ത് പിന്നീട് ഇയാൾ പെൺകുട്ടിയെ സമ്മതമില്ലാതെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ALSO READ- പശുവിനെ അറുത്ത് കറിയാക്കി നേരെ പോലീസ് സ്‌റ്റേഷനിൽ വിതരണത്തിന് എത്തിച്ച് യൂട്യൂബർ; പിന്നാലെ മേയാൻ വിട്ട വളർത്തുമൃഗങ്ങളെ ഇറച്ചിയാക്കിയ കേസിൽ അറസ്റ്റിൽ

തുടർന്ന് കോളേജ് അധികൃതരോട് പെൺകുട്ടി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. പെൺകുട്ടി ഇതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സഹപാഠികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജിൽ പരാതിപ്പെട്ടപ്പോൾ അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും സഹപാഠികൾ ആരോപിക്കുന്നു. പോലീസിന് പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്തില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനിടെയാണ് പോലീസ് കേസെടുത്തത്.

ആരോപണവിധേയനായ അധ്യാപകൻ പലപ്പോഴും മദ്യപിച്ചെത്താറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല പെൺകുട്ടികളോടും ഇയാൾ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ കാലിക്കറ്റ് സർവകലാശാല തലപ്പത്തു നിന്ന് നിർദ്ദേശം വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടിയെടുത്തത്.

Exit mobile version