സഹജീവി സ്‌നേഹത്തിന്റെ മഹാമാതൃക: സൈറയ്ക്ക് മുന്നിലെ തടസ്സങ്ങള്‍ വഴിമാറി; ആര്യയും സൈറയും കൊച്ചിയിലെത്തും

യുദ്ധ ഭൂമിയില്‍ വളര്‍ത്ത് നായ സൈറയെ ഉപേക്ഷിക്കാതെ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ഇന്ത്യയിലേക്ക്. സൈറയ്‌ക്കൊപ്പം ആര്യയ്ക്ക് ഇന്ത്യയിലേക്ക് പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേവികുളം ലാക്കാട് സ്വദേശികളായ ആള്‍ട്രിന്‍-കൊച്ചുറാണി ദമ്പതിമാരുടെ മകള്‍ ആര്യ, യുക്രൈയിന്‍ കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. കീവില്‍ യുദ്ധം രൂക്ഷമായതോടെ സൈറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സൈറയ്ക്കുള്ള യാത്രാരേഖകള്‍ സംഘടിപ്പിച്ചു.

ഇതിനിടയില്‍ നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നു. തന്നോടൊപ്പം സെറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ജോലിയിലുള്ള പിഎസ് മഹേഷിനെ അറിയിച്ചു. അദ്ദേഹവും വളരെയധികം സഹായിച്ചു. സര്‍ക്കാര്‍ ഇടപാടുചെയ്ത ബസില്‍, അയല്‍രാജ്യമായ റൊമാനിയായിലേക്ക് ഞായറാഴ്ചയാണ് പുറപ്പെട്ടത്.

രാത്രി പുറപ്പെട്ട ബസ് റൊമാനിയന്‍ അതിര്‍ത്തിയില്‍നിന്നു 12 കിലോമീറ്റര്‍ ദൂരെ നിര്‍ത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ നടന്ന് അതിര്‍ത്തിയിലെത്തി. ഇതിനിടയില്‍ സെറയ്ക്ക് നടക്കാനാകാതെ വന്നു. പിന്നീട് ആര്യയ്ക്ക് സെറയെ എടുക്കേണ്ടിവന്നു. അതിര്‍ത്തിയിലെത്തിയപ്പോള്‍ റൊമാനിയന്‍ പട്ടാളക്കാര്‍ സെറയെ തടഞ്ഞുവെച്ചു.

എന്നാല്‍, സെറയെയും കൊണ്ടേ പോകൂവെന്ന് ആര്യ നിര്‍ബന്ധം പിടിച്ചു. പട്ടാളക്കാര്‍ വഴങ്ങി. ഇതോടെ ബസില്‍ റൊമാനിയന്‍ വിമാനത്താവളത്തിലേക്ക്. തിങ്കളാഴ്ച വൈകീട്ട് ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ മകളും സെറയും യാത്രതിരിക്കുമെന്നും ചൊവ്വാഴ്ച വെളുപ്പിന് ഡല്‍ഹിയിലെത്തുമെന്നും ആര്യയുടെ അച്ഛന്‍ ആള്‍ട്രിന്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തുന്ന ആര്യയെ സ്വീകരിക്കാന്‍ രാവിലെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

‘വളര്‍ത്ത് നായയെ ഉപേക്ഷിക്കാതെ യുദ്ധഭൂമിയില്‍ നിന്നും വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ഇന്ത്യന്‍ മണ്ണിലേയ്ക്ക്. സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്നേഹത്താല്‍ വൃദ്ധി തേടുന്നു.’ ആര്യയുടെ ചിത്രം പങ്കുവച്ച് മൃഗസ്‌നേഹത്തെ കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി കുറിച്ചു.

ശ്യാമ ഗൗതം എന്ന എഫ്ബി പ്രൊഫൈലിലൂടെയാണ് സൈറയുടെയും ആര്യയുടെയും വിവരങ്ങള്‍ പുറത്തുവന്നത്. ”ഇത് സൈറയും ആര്യയും. കഴിഞ്ഞ രണ്ടു ദിവസമായി ഇവളെ കുറിച്ചുള്ള ചിന്തയും ടെന്‍ഷന്‍ മാത്രമാണ് എനിക്ക്. യുക്രൈനില്‍ മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുന്ന ആര്യയുടെ 5 മാസം പ്രായം ആയ സൈറ എന്ന സൈബിരിയന്‍ ഹസ്‌കി ഇനത്തില്‍ പെട്ട നയ്ക്കുട്ടി ആണിത്.

അവിചാരിതമായി അവള്‍ക്കു ലഭിച്ച ആ നായ്ക്കുട്ടിനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ ഉള്ള പേപ്പര്‍സ് എല്ലാം സംഘടിപ്പിച്ചിരുന്നു. അതിനിടയില്‍ ആണ് ഇങ്ങനെ ഒരു പ്രതിസന്ധികള്‍ വന്നത്. ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ ബന്ധുവായ ആര്യ ഇടുക്കി സ്വദേശിനിയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവള്‍ക്കുള്ള ഭക്ഷണവുമായി ആര്യ കിവ്ലെ ഒരു ബങ്കര്‍ ഉള്ളില്‍ ആയിരുന്നു. സൈറയുടെ പേപ്പേഴ്സ് എല്ലാം കരുതി അവളെയും കൂട്ടി വരാന്‍ ആകും എന്ന പ്രതീക്ഷയില്‍ ആണ് ആര്യ.”

”സൈറ ഇല്ലാതെ വരില്ല എന്നാണ് വീട്ടുകാരോട് പറഞ്ഞത്. ആര്യ ഇല്ലാതെ ഭക്ഷണം പോലും സൈറ കഴിക്കില്ല. ഇന്നലെ 600സാ അകലെയുള്ള റൊമാനിയ അതിര്‍ത്തിയിലേക്ക് ആര്യ സാറയേം കൂട്ടി ബസില്‍ യാത്ര തിരിച്ചു. സൈറക്ക് വേണ്ടി സ്വന്തം ലേഗേജ് പോലും ഉപേക്ഷിച്ചു ആണ് യാത്ര തിരിച്ചത്. രാത്രി വളരെ വൈകി അതിര്‍ത്തി അടുത്ത് എത്തിയിട്ട് 24 കിലോമീറ്ററോളം ഈ നായ്ക്കുട്ടീനേം കൊണ്ടു നടന്നും എടുത്തും സഞ്ചരിച്ച് വെളുപ്പിനെ സുരക്ഷിതമായി ഇന്ത്യന്‍ ക്യാമ്പില്‍ എത്തി. ഫ്ലൈറ്റില്‍ സൈറയേം അനുവദിക്കുമോ എന്ന് ഒരു നിശ്ചയവും ഇല്ല. സൈറ ഇല്ലാതെ ആര്യ അവിടെ നിന്നു മടങ്ങില്ല എന്ന് കുറച്ചു മുന്നേ വീട്ടുകാരുമായി ബന്ധപ്പെട്ടപോഴും പറഞ്ഞു.”

കഴിഞ്ഞദിവസം ഇന്ത്യാക്കാരനായ റിഷഭ് കൗശിക് എന്ന വിദ്യാര്‍ഥിയും
തന്റെ വളര്‍ത്തുനായയായ മാലിബുവിനെ യുദ്ധഭൂമിയില്‍ ഉപേക്ഷിച്ചുപോരാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. തന്റെ ഓമനയായ നായയെ കൂടി ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് റിഷഭ്. തന്റെ വളര്‍ത്തു നായയെ കൂടി കൂടെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന തീരുമാനത്തിലാണ് റിഷഭ്.

Exit mobile version