ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായതോടെ വിനീതയിലേക്ക് ശ്രദ്ധ: കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തി മരണം ഉറപ്പിച്ചു; മാല പൊട്ടിച്ചെടുത്ത് മൃതദേഹം ടാര്‍പ്പോളിനിട്ട് മൂടി: വിനീതയെ കൊലപ്പെടുത്തിയ പ്രതി കൊടുംകുറ്റവാളി

തിരുവനന്തപുരം: അമ്പലമുക്കിലെ ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ പ്രതി കൊടുംകുറ്റവാളി. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനാണ് പോലീസ് പിടിയിലായത്.

വിനീതയെ ക്രൂരമായി കുത്തികൊലപ്പെടുത്തിയ പ്രതിയെ പുലര്‍ച്ചെ സ്വദേശമായ നാഗര്‍കോവിലിനടുത്തു നിന്നാണ് പിടികൂടിയത്. പേരൂര്‍ക്കട പോലീസ് സ്റ്റേഷന് അന്‍പതു മീറ്റര്‍ അകലെയുള്ള ചായക്കടയിലെ ജീവനക്കാരനാണ് പ്രതിയായ രാജേന്ദ്രന്‍.

തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ രാജേന്ദ്രന്‍ മോഷണത്തിനായാണ് വിനീതയെ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ഒരു മാസം മുന്‍പാണ് രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെത്തിയത്.

ലോക്ഡൗണ്‍ ദിനത്തില്‍ മോഷണം ലക്ഷ്യമിട്ടാണ് രാജേന്ദ്രന്‍ പേരൂര്‍ക്കടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് എത്തിയത്. മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്നാണ് പ്രതി അമ്പലമുക്കില്‍ നിന്നും ചെടി വില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയത്. ഇതിനിടെ ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായി. തുടര്‍ന്നാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടത്.

ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന ഇവിടേക്ക് എത്തി രാജേന്ദ്രന്‍ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. തുടര്‍ന്ന് ഇയാളുടെ പ്രവൃത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തിയ ശേഷം മരണം ഉറപ്പിക്കാനായി സമീപത്തെ പടിക്കെട്ടിലിരുന്ന് പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു. മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തു.

മാലപൊട്ടിക്കുന്നത് പതിവാക്കിയ രാജേന്ദ്രന്‍ മോഷണ ശ്രമത്തിനിടെ തന്നെ എതിര്‍ത്താല്‍ കത്തികൊണ്ട് ആക്രമിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. കൊലപാതകം നടത്തിയ ശേഷം തൊട്ടടുത്ത ദിവസം വീണ്ടും പേരൂര്‍ക്കടയിലെത്തിയിരുന്നു. ഈ സമയം നഗരം മുഴുവന്‍ പോലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. പേരൂര്‍ക്കടയിലെത്തിയ പ്രതി തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകം നടത്തുന്നതിനിടെ ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇത് കാണിച്ചാണ് അവധി ചോദിച്ചത്.

കൈയിലേറ്റ മുറിവ് തന്നെയാണ് പ്രതി രാജേന്ദ്രനെതിരെ പോലീസിന് ലഭിച്ച നിര്‍ണായക തെളിവും. പ്രതിയെ തിരക്കിയുള്ള പോലീസിന്റെ ലേബര്‍ ക്യാമ്പുകളിലെ അന്വേഷണം കൈയില്‍ മുറിവേറ്റതിനാല്‍ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തി. എന്തിനാണ് ഇയാള്‍ നാട്ടിലേക്ക് പോയതെന്ന് അന്വേഷിക്കുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെന്ന് സംശയിക്കുന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യവും മറ്റ് തൊഴിലാളികളില്‍ നിന്ന് പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് വെല്ലുവിളിയായിരുന്നു.

തുടര്‍ന്ന് തമിഴ്നാട്ടിലെത്തി നാഗര്‍കോവില്‍ പോലീസിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി മുന്‍പും കൊലപാതക കേസിലെ പ്രതിയാണെന്നും കൊടുംകുറ്റവാളിയാണെന്നും പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പ്രഭാത സവാരിക്കിടെയാണ് കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തിയത്. സ്വര്‍ണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഈ കൊലപാതകവും പ്രതി നടത്തിയത്.

Exit mobile version