കോഴിക്കോട്: വെള്ളമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയതിന് പിന്നാലെ തിരിച്ചെത്തിച്ച ആറ് പെൺകുട്ടികളിലെ ഒരു പെൺകുട്ടിക്കായി രക്ഷിതാക്കൾ രംഗത്ത്. തങ്ങളുടെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാക്കളാണ് ചിൽഡ്രൻസ് ഹോമിനെ സമീപിച്ചിരിക്കുന്നത്.
എന്നാൽ കുട്ടിയെ വിട്ട് തരില്ലെന്ന നിലപാടിലാണ് ചിൽഡ്രൻസ് ഹോം അധികൃതർ. തുടർന്ന് ഇക്കാര്യം വ്യക്തമാക്കി ജില്ലാ കളക്ടർക്കും സിഡബ്ലൂസിക്കും രക്ഷിതാക്കൾ പരാതി നൽകി. പോലീസിലും പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികളെ കാണാതായത്. പോലീസ് അന്വേഷണത്തിൽ കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയിൽ രഹസ്യമൊഴി നൽകിയ പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
also read- പശുക്കള്‍ സ്വന്തം മക്കളാണ് ഉഷാദേവിയ്ക്ക്: ഊണും ഉറക്കവും ഒരുമിച്ച് തന്നെ
അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ഇന്നലെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും ഇയാളെ ഉടൻ തന്നെ പിടികൂടി. ഇയാൾക്ക് ഒപ്പം കൊല്ലം സ്വദേശി ടോം തോമസും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.