ഗുരുവായൂരപ്പന്റെ ഥാര്‍: അമലിന് ഇതുവരെ വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

തൃശ്ശൂര്‍: ഗുരുവായൂരില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തിലെ അനിശ്ചിതത്വം നീങ്ങിയില്ല. ലേലം പിടിച്ച അമല്‍ മുഹമ്മദലിക്ക് ഇതുവരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറിയില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണ്.

അനുമതി ലഭിച്ചാല്‍ ഉടന്‍ വാഹനം അമല്‍ മുഹമ്മദലിക്ക് കൈമാറും. ദേവസ്വം കമ്മിഷണര്‍ക്ക് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്. മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്ക് ഉണ്ട്- ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസ് വ്യക്തമാക്കി.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ അമല്‍ മുഹമ്മദലിക്ക് തന്നെ കൈമാറുമെന്ന് ഡിസംബര്‍ 21ന് തീരുമാനമെടുത്തതായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗത്തിലായിരുന്നു തീരുമാനം.

15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമല്‍ സ്വന്തമാക്കിയത്. ജിഎസ്ടി ഉള്‍പ്പടെ പതിനെട്ടു ലക്ഷത്തോളം രൂപ വരും.

വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപ വരെ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ, ലേലം ഉറപ്പിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായിരുന്നു ദേവസ്വം ചെയര്‍മാന്റെ നിലപാട്.

ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്. തുടര്‍ന്ന് വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

ദീപസ്തംഭത്തിന് സമീപം പരസ്യമായി ലേലം ചെയ്തു വില്‍ക്കാനായിരുന്നു തീരുമാനം. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഭക്തരില്‍ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചിരുന്നു. എന്നാല്‍, അമലിനു വേണ്ടി ഒരു പ്രതിനിധി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്.

Exit mobile version