മൺറോതുരുത്തിൽ വയോധിക ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

ശാസ്താംകോട്ട: കൊല്ലത്ത് മൺറോത്തുരുത്തിൽ ദമ്പതികൾ മരിച്ചനിലയിൽ. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. ഭർത്താവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴികൾ. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുരുഷോത്തമനും വിലാസിനിയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടാകുക പതിവായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയും രാവിലത്തെ പത്രം വീടിന് വെളിയിൽ കിടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നിയ നാട്ടുകാരിലൊരാൾ ഇവരുടെ അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധവും നാട്ടുകാരും പോലീസും ചേർന്ന് വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നതോടെയാണ് മൃതദേഹങ്ങൾ കണ്ടത്.

Read Also-ശ്രീകാന്ത് വെട്ടിയാർക്ക് എതിരെ ബലാത്സംഗപരാതി; പോലീസ് കേസെടുത്തു; പ്രതിക്കായി തെരച്ചിൽ

വിലാസിനി വെട്ടേറ്റ നിലയിലും പുരുഷോത്തമൻ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. വീടിന്റെ ഭിത്തിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നുവെന്ന് പുരുഷോത്തമൻ രേഖപ്പെടുത്തിയിരുന്നു. തന്റെ വസ്തുവകകൾ അടുത്ത ബന്ധുവിന്റെ പേരിൽ എഴുതിവെച്ചിട്ടുണ്ട്. അത് ആ ബന്ധുവിന് നൽകണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version