‘ഒറ്റ ആഗ്രഹമേയുള്ളൂ, ഒരു സ്മോള്‍ അടിച്ചോണ്ടിരിക്കുമ്പോള്‍ ചാവണം’: ജനാര്‍ദ്ദനന്‍

മലയാളത്തിന്റെ ഇഷ്ടതാരമാണ് ജനാര്‍ദ്ദനന്‍. വില്ലനില്‍ തുടങ്ങി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി ജനാര്‍ദ്ദനന്‍ മാറി. ഇപ്പോള്‍
തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

മരിക്കുകയാണെങ്കില്‍ ഒരു സ്മോള്‍ അടിച്ചുകൊണ്ട് മരിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്‍ മനസ് തുറന്നത്. ‘എനിക്ക് ഒറ്റ ആഗ്രഹമേയുള്ളൂ, കിടക്കാതെ ചാവണം. പറ്റുമെങ്കില്‍ ഒരു സ്മോള്‍ അടിച്ചോണ്ടിരിക്കുമ്പോള്‍ ചാവണം. ചിരിച്ചുകൊണ്ട് ജനാര്‍ദനന്‍ പറയുന്നു.

‘എന്റെ ബന്ധുവായിരുന്ന പെണ്‍കുട്ടിയെ ചെറുപ്പം മുതല്‍ ഇഷ്ടമായിരുന്നു. പക്ഷെ വീട്ടുകാര്‍ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവള്‍ വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ട് വര്‍ഷം മാത്രമെ ബന്ധം നീണ്ടുനിന്നുള്ളൂ. അവള്‍ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി. വീട്ടില്‍ വന്ന ശേഷം അതീവ ദുഖത്തിലായിരുന്നു. അന്ന് അവള്‍ക്ക് ഒരു മകളുണ്ട്. അവളുടെ സങ്കടം എനിക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല.

അങ്ങനെയാണ് ഞാന്‍ അവളുടെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് എന്റെ ഭാര്യയാക്കുന്നത്. ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിച്ചത്. അവള്‍ക്കൊപ്പം അധികനാള്‍ ജീവിക്കാന്‍ സാധിച്ചില്ല. അവള്‍ മരിച്ചിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ആ മരണം എന്നെ വല്ലാതെ തളര്‍ത്തി.

ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്. ഇനി എനിക്കുള്ള ആഗ്രഹം ആര്‍ക്കും ഭാരമാകാതെ മരിക്കണം എന്നത് മാത്രമാണ്’ ജനാര്‍ദ്ദനന്‍ പറയുന്നു.

Read Also: സിയാദ് ഇനി കണ്ടക്ടറും ഡ്രൈവറുമാകും: കെഎസ്ആര്‍ടിസിയിലെ ആദ്യ കണ്ടക്ടര്‍ കം ഡ്രൈവറായി പത്തനംതിട്ട സ്വദേശി

1977ല്‍ അടൂര്‍ ഭാസി സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് ജനാര്‍ദ്ദനന്‍ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവന്‍ എന്ന കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം.

പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രിയിലെ മഹാദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ജനാര്‍ദ്ദനന്‍ സിനിമയില്‍ ശ്രദ്ധേയനായത്. 1987ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് പ്രതിനായക വേഷത്തില്‍ നിന്ന് ഹാസ്യാഭിനേതാവ് എന്ന നിലയിലേക്ക് ജനാര്‍ദ്ദനന്‍ മാറിയത്.

സിബിഐ ഡയറിക്കുറിപ്പ് എന്ന കെ മധു ചിത്രം നല്‍കിയ പുതിയ പരിവേഷം ജനാര്‍ദ്ദനന് വഴിത്തിരിവാകുകയായിരുന്നു. സാധാരണ ചിരി വേഷങ്ങളില്‍ മാത്രമൊതുങ്ങുന്നില്ല എന്ന് കെ മധുവിന്റെ തന്നെ ക്രൈം ഫയലില്‍ കൂടി അഭിനയിച്ച് പിന്നീട് അദ്ദേഹം തെളിയിച്ചു.

വൈക്കം ഉല്ലല ഗ്രാമത്തില്‍ കൊല്ലറക്കാട് വീട്ടില്‍ കെ ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും എട്ട് മക്കളില്‍ ഇളയതായി 1946 മെയ് 15ന് ആണ് ജനാര്‍ദ്ദനന്‍ ജനിച്ചത്.

Exit mobile version