രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും? തീർച്ചയായും ഇരക്കൊപ്പം തന്നെ; വെള്ളപൂശൽ വിവാദത്തിന് പിന്നാലെ സാന്ദ്ര തോമസ്

കൊച്ചി: ദിലീപിന്റെ കുടുംബ ചിത്രം വനിത മാഗസിന്റെ കവർ ചിത്രമായി വന്നതിനെ വിമർശിക്കുന്നതിനെ എതിർത്ത് വിവാദത്തിലായ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് കൂടുതൽ പ്രതികരണവുമായി രംഗത്ത്. അതിജീവിതയെ പിന്തുണച്ച് പോസ്റ്റിടുകയും ചെയ്തതോടെ ഉയരുന്ന വിമർശനങ്ങളോടാണ് സാന്ദ്ര പ്രതികരിക്കുന്നത്.

ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്നുയർന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും തീർച്ചയായും ഇരക്കൊപ്പമാണെന്നും സാന്ദ്ര പറഞ്ഞു. ആരെയും വെള്ള പൂശാൻ ശ്രമിച്ചിട്ടില്ലെന്നും രണ്ടു പെൺകുട്ടികളുടെ അമ്മയായ തനിക്കെങ്ങനെ അതിന് സാധിക്കിക്കുമെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.

Also Read-നടിയെ ആക്രമിച്ച കേസിൽ താരങ്ങൾ ഉൾപ്പടെയുള്ള സാക്ഷികളുടെ കൂറുമാറ്റം പണം വാങ്ങി? സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും

സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഫേസ്ബുക്ക് കുറിപ്പ് ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്. ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ്. തീർച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു .

ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും? ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവർ അത് പിന്തുടർന്നു. തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക് കൃത്യമായി റിപ്ലൈ ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ ഇരയ്‌ക്കൊപ്പം തന്നെയാണ്.

Exit mobile version