‘ചോരയിറ്റു വീഴുന്ന കത്തിയുമായി ക്യാമ്പസിലെത്തുന്ന കെ എസ് യു, ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീര്‍ച്ച’: എം സ്വരാജ്

ഇടുക്കി:യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുമായി ചേര്‍ന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികള്‍ മുഴുവന്‍ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നത് എന്ന് സിപിഎം നേതാവ് എം സ്വരാജ്.

പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ധീരജിന്റെ ദാരുണ കൊലപാതകത്തിലാണ് സ്വരാജിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയാണ് സ്വരാജിന്റെ അഭിപ്രായ പ്രകടനം.

കൊലയാളികൾ ഇത്തവണ ഇളം ചോര നുണഞ്ഞത് പൈനാവിലാണ്.
ജീവിതത്തിന്റെ വസന്തകാലത്ത് ക്രൂരന്മാർ തല്ലിക്കൊഴിച്ചത്, ധീരജ് എന്ന ഉശിരനായ വിദ്യാർത്ഥി നേതാവിനെ … കലാലയത്തിന്റെ കണ്ണിലുണ്ണിയെ. കലാലയങ്ങളെ കുരുതിക്കളമാക്കാൻ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകൾ കെ എസ് യു വിനെ വെറുത്തു തുടങ്ങിയത്.

ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോൾ
കെ എസ് യു വിന്റെ വിജയങ്ങൾ പഴങ്കഥയായി മാറി.

കേരളീയ കലാലയങ്ങളുടെ മൂലയിൽ പോലും ഇടമില്ലാത്തവരായി ഇന്ന്
കെ എസ് യു മാറിക്കഴിഞ്ഞു. കലാലയങ്ങളിൽ വെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടർ കൊലക്കത്തി താഴെ വെയ്ക്കുന്നില്ല. ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിയ്ക്കുന്നുമില്ല.
പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളുമായി ചേർന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികൾ മുഴുവൻ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നത്.
മാനവരാശിയുടെയാകെ ശത്രുക്കളായ കോൺഗ്രസ് നരാധമൻമാർക്കെതിരെ ,

കൊടിയ നരഹത്യകൾക്കെതിരെ ഈ നാടുണരും. കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും.
ഖദറിട്ട കൊലയാളിക്കൂട്ടങ്ങൾ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീർച്ച. കൊലക്കത്തിയുടെ മുന്നിലും വെൺപതാകയേന്തി പൊരുതിനിൽക്കുന്ന SFI
പോരാളികൾക്ക്, ത്യാഗ സഹനങ്ങളുടെ ആൾ രൂപങ്ങൾക്ക് അഭിവാദനങ്ങൾ…
മരണത്തെ തോൽപിച്ച അനശ്വര രക്തസാക്ഷി സ. ധീരജിന് രക്താഭിവാദനങ്ങൾ…

കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് രാജശേഖരനും മറ്റ് രണ്ടു വിദ്യാര്‍ഥികള്‍ക്കും കുത്തേറ്റത്. ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version