പ്രധാനമന്ത്രിയ്ക്കും യോഗിയ്ക്കുമെതിരെ മുദ്രാവാക്യങ്ങളെഴുതിയ കാര്‍ പട്ടത്ത് കസ്റ്റഡിയില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: പട്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള കാര്‍ ആണ് ദുരൂഹമായി കണ്ടെത്തിയത്.

ആര്‍എസ്എസിനെ വിമര്‍ശിച്ചും കര്‍ഷക സമരത്തെ അനുകൂലിച്ചുമുള്ള മുദ്രാവാക്യങ്ങളും വാഹനത്തില്‍ എഴുതിയിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്.

വാഹനത്തിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

കാര്‍ ഹോട്ടലില്‍ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശി എത്തിയത്.

കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു കാര്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയത്. സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇയാള്‍ക്ക് മദ്യം നല്‍കിയില്ല. ആകെ പ്രകോപിതനായ ഇയാള്‍ പിന്നീട് ഹോട്ടലില്‍ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി.

ഹോട്ടല്‍ അധികൃതര്‍ പോലീസിന് വിവരം അറിയിച്ചതോടെ ഇയാള്‍ കാര്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ കടന്നുകളഞ്ഞു. കാര്‍ സ്റ്റേഷനിലേക്ക് മാറ്റി പൊലീസ് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാര്‍ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ളതാണ് കാര്‍. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജന്‍സികളെയും പോലീസ് അറിയിച്ചിട്ടുണ്ട്.

Exit mobile version