ആര്‍ക്കും ആഗ്രഹമുള്ളപ്പോള്‍ വെജും, നോണ്‍ വെജും കഴിക്കാം, നിയമം എതിര്‍ക്കില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആര് എന്ത് കഴിക്കണമെന്നതിനെ താനോ, നിയമമോ എതിര്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവര്‍ക്കും ആഗ്രഹിക്കുമ്പോള്‍ വെജും, നോണ്‍ വെജും കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മോഡി പറഞ്ഞു.

അതേസമയം, നവരാത്രി വ്രതം അനുഷ്ഠിക്കുന്ന പുണ്യമാസത്തില്‍ നോണ്‍ വെജ് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവച്ച് വിശ്വാസികളെ പ്രതിപക്ഷ നേതാക്കള്‍ പരിഹസിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നോണ്‍ വെജ് ഭക്ഷണം കഴിക്കുന്ന വീഡിയോ വിവാദമായത് പരോക്ഷമായി ഉന്നയിച്ചാണ് മോഡിയുടെ വിമര്‍ശനം.

ജമ്മുകാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്നും സംസ്ഥാന പദവി തിരികെ ലഭിക്കുമെന്നും പ്രധാനമന്ത്രി. ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയത് പുന:സ്ഥാപിക്കാന്‍ ഉധംപുരിലെ റാലിയില്‍ മോഡി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

അയോധ്യയിലെ രാമക്ഷേത്രം ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല. വിശ്വാസ വിഷയമാണ്. ബിജെപി രൂപീകരിക്കപ്പെടുന്നതിനും മുന്‍പുള്ള വിഷയമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ബംഗ്ലാവുകളില്‍ സസുഖം വാണിരുന്നപ്പോള്‍ രാംലല്ലയുടെ ടെന്‍ഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഭക്തര്‍ പോരാട്ടം നടത്തുകയായിരുന്നു. സര്‍വ ആദരവോടെയും കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടും പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തില്ല.

Exit mobile version