‘എല്ലാ നികുതികളും അടച്ച് വാങ്ങിയ മദ്യമാണ് ഒഴുക്കിക്കളയേണ്ടി വന്നത്: വളരെ ദുഃഖമുണ്ടെന്നും ഇനി ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സ്റ്റീഫന്‍

കോവളം: കോവളത്ത് മദ്യവുമായി പോകുമ്പോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍
വളരെ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍. ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇതിനോടകം താന്‍ ഒരുപാട് അനുഭവിച്ചതായും സ്റ്റീഫന്‍ പറഞ്ഞു. ബില്ല് ഇല്ലെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു. എല്ലാ നികുതികളും നല്‍കിയാണ് മദ്യം വാങ്ങിയതെന്നും സ്റ്റീവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ സംഭവത്തെക്കുറിച്ച് ഇനി ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇപ്പോള്‍ ആശ്വാസമുണ്ട്. നാലു വര്‍ഷമായി ഇവിടെ ഹോം സ്റ്റേ നടത്തുന്നു. എല്ലാം നികുതികളും അടച്ചാണ് ഇതു ചെയ്യുന്നത്. എല്ലാ നികുതികളും അടച്ചു വാങ്ങിയ മദ്യം ഒഴുക്കിക്കളയാന്‍ പോലീസ് എന്തുകൊണ്ട് ആവശ്യപ്പെടുന്നെന്നും സ്റ്റീഫന്‍ ചോദിക്കുന്നു.

മൂന്ന് കുപ്പി മദ്യം തന്റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാല്‍ പോലീസ് മദ്യം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊണ്ടുകൊടുത്തതെന്നും സ്റ്റീഫന്‍ പറഞ്ഞു.

Read Also:പുതുവര്‍ഷത്തില്‍ പുതിയ വീട്: ‘ചിക്കന്‍ കഴിച്ചിട്ട് കുറേ കാലമായി സാര്‍’, പോലീസിനോട് സങ്കടം പറഞ്ഞതോടെ സച്ചിന്റെ ജീവിതം മാറിമറിഞ്ഞു

താമസ സ്ഥലത്ത് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് സ്റ്റീഫന്റെ മദ്യം പോലീസ് ഒഴിപ്പിച്ചുകളഞ്ഞത്. പോലീസ് പരിശോധനക്കിടെയാണ് സംഭവം. പോലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്റെ ബില്ല് ചോദിക്കുകയായിരുന്നു. കടയില്‍ നിന്ന് ബില്‍ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടര്‍ന്ന് മദ്യം കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പോലീസ് ശഠിക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാന്‍ നിര്‍ബന്ധിതനാവുകയുമായിരുന്നു.

മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ സ്റ്റീഫന്‍ ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പോലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തു വച്ചാണ് ബവ്‌കോ മദ്യവില്‍പന കേന്ദ്രത്തില്‍നിന്നും അനുവദനീയ അളവില്‍ വാങ്ങിയ മദ്യവുമായി പോയ ഡച്ച് പൗരന്‍ സ്റ്റീവനെ ബില്‍ ചോദിച്ച് പോലീസ് തടഞ്ഞത്. ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്നു പോലീസ് പറഞ്ഞതോടെ സ്റ്റീവന്‍ രണ്ടു കുപ്പി മദ്യം റോഡില്‍ ഒഴുക്കികളയുകയായിരുന്നു.

Exit mobile version