പ്രണയ പക, കോഴിക്കോട് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ 22കാരി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് യുവാവ് കുത്തിപരിക്കേൽപ്പിച്ചതിന് ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു. പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.

90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണത്തിന് ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. തിക്കോടി പള്ളിത്താഴം സ്വദേശിയും കൃഷ്ണപ്രിയയുടെ അയൽവാസിയുമായ നന്ദകുമാർ എന്ന യുവാവാണ് ആക്രമണം നടത്തിയത്.

രാവിലെ 10.15 യോടെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവെച്ചായിരുന്നു സംഭവം. ഓഫീസ് പരിസരത്ത് കാത്ത് നിൽക്കുകയായിരുന്ന യുവാവ് യുവതിയുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് യുവാവ് തീകൊളുത്തി. 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഗുരുതര പൊള്ളലേറ്റ രണ്ടുപേരെയും കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവതി ചികിത്സയിലിരിക്കെ അഞ്ചുമണിയോടെ മരണപ്പെടുകയായിരുന്നു.

Also Read-ക്രിസ്മസ് പുതുവത്സര നാളുകളിൽ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര മെട്രോഫെയർ

അതേസമയം, തീകൊളുത്തുന്നതിന് മുമ്പ് പ്രതി തന്നെ കുത്തിപരിക്കേൽപ്പിച്ചതായി മരണത്തിന് മുൻപ് യുവതി മൊഴി നൽകി. ആശുപത്രി അധികൃതരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രാഥമിക അന്വേഷണത്തിൽ പ്രണയ പകയാണെ ന്നാണ് സൂചന. പെൺകുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായും പെൺകുട്ടിയുടെ ഫോൺ യുവാവിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും സൂചനയുണ്ട്.

Exit mobile version