വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയ യുവാവിനെ പുലി കടിച്ചുകൊന്നു

വയനാട്ടില്‍ വീണ്ടും പുലി ആക്രമണം.

നാഗര്‍ഹോള: വയനാട്ടില്‍ വീണ്ടും പുലി ആക്രമണം. നാഗര്‍ഹോള കടുവ സങ്കേതത്തിലെ ബൈരക്കുപ്പയില്‍ വിറകെടുക്കാന്‍ പോയ ആദിവാസി യുവാവിനെയാണ് പുലി കടിച്ചുകൊന്നത്. മൃതദേഹത്തിലെ ഒരു കയ്യും കാലും നഷ്ടപ്പെട്ടു. തലയും വേര്‍പെട്ടു. കബനിക്കരയിലെ ബൈരക്കുപ്പ മാനിമൂല കുറുമ കോളനിയിലെ ദാസന്റെ മകന്‍ മധു(28) ആണ് മരിച്ചത്. ബൈരക്കുപ്പ-മൈസൂരു റൂട്ടിലെ ആനമാളത്താണ് സംഭവം.

പുലിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീടിനടുത്ത് വനത്തിലേക്ക് പോയ മധുവിനെ രാത്രി വൈകിയും കാണാത്തതിനെ തുടടര്‍ന്നാണ് കോളനിക്കാര്‍ അന്വേഷിച്ച് ഇറങ്ങിയത്. പിറ്റേദിവസം വൈകുന്നേരത്തോടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. വനത്തില്‍ തിരച്ചിലിനിടെ പുലിയുടെ മുരള്‍ച്ച കേട്ട് ഇവരും മരത്തില്‍ കയറി രക്ഷതേടിയിരുന്നു.

അതിനിടെയാണ് ഏറെയകലയല്ലാതെ മധുവിന്റെ ഉടുമുണ്ട് കണ്ടത്. തൊട്ടടുത്ത് പുലി കടിച്ചു കീറിയ മൃതദേഹവുമുണ്ടായിരുന്നു. പോലീസ്, വനം അധികൃതര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സംഭവസ്ഥലത്തു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം വനത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. മധുവിന്റെ ഭാര്യ: ഭാഗ്യ. 3 മക്കളുണ്ട്.

Exit mobile version