നാടെങ്ങും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, കാണണം ഈ കണ്ണീരും..! ഓഖി ദുരന്തം ഇല്ലാതാക്കിയത് ഇവരുടെ പ്രതീക്ഷ

തിരുവനന്തപുരം: ഇന്ന് ഡിസംബര്‍ 25 ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുകയാണ്. പുല്‍കൂടുണ്ടാക്കിയും നക്ഷത്രം തൂക്കിയുമെല്ലാം സന്തോഷത്തിലാണ് നാട്. എന്നാല്‍ ഇതൊന്നുമില്ലാതെ തലസ്ഥാനനഗരിയില്‍ ഒരു കൂട്ടരുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ കാണണം ഈ കണ്ണീരും. ഓഖി ദുരിതബാധിതരുടെ വീടുകളിലാണ് ഇന്ന് ഇരുട്ട് നിറഞ്ഞിരിക്കുന്നത്.

അവര്‍ക്ക് പറയാനുണ്ട് ചില കാര്യങ്ങള്‍..

കഴിഞ്ഞ വര്‍ഷം വരെ വീട്ടില്‍ അതിഥികള്‍ വരലും കേക്ക് മുറിക്കലും വൈന്‍ ഉണ്ടാക്കലും, ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കുന്നില്ല’പൂന്തുറയിലെ ജാന്‍സിയുടെ വാക്കുകള്‍ ഇങ്ങനെ. ‘മുമ്പൊക്കെ ചേട്ടനുള്ളപ്പോള്‍ നന്നായി ആഘോഷിച്ചിരുന്നു. ഇപ്പൊ ഒന്നുമില്ല’- കണ്ണീര്‍ അടക്കാനാവാതെ ക്ലാസ്റ്റി പറയുന്നു. ക്ലാസ്റ്റിയുടെ വാക്കുകളിലുണ്ട് പൂന്തുറയിലെ ഓരോവീട്ടിലെയും അവസ്ഥ. വീടുകള്‍ക്ക് മുന്നില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളില്ല. പൂല്‍ക്കൂടില്ല. കേക്ക് മുറിച്ച് ആഘോഷങ്ങളില്ല.

കുടുംബത്തിലെ നെടുന്തൂണുകളായിരുന്ന കുടുബനാഥന്മാരെ കടല്‍ കൊണ്ടു പോയപ്പോള്‍ അവസാനിച്ചു ആ കുടുംബത്തിന്റെ സന്തോഷം. പുതിയ പ്രതീക്ഷകള്‍ കൊണ്ടു വരുന്ന ക്രിസ്മസ് ആഘോഷിക്കാന്‍ ഇവര്‍ക്ക് യാതൊരു മാര്‍ഗവുമില്ല, പകരം പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും….ഇത്തവണ ആഘോഷങ്ങളിലില്ലെങ്കിലും നല്ല നാളുകള്‍ തിരികെയെത്തുമെന്ന് തന്നെയാണ് ഇവരുടെ ക്രിസ്മസ് പ്രതീക്ഷ.

Exit mobile version