സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കും; കുടുംബത്തെ ഒറ്റപ്പെടുത്തില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: തിരുവല്ലയില്‍ ആര്‍എസ്എസ് അക്രമരാഷ്ട്രീയത്തിന്റെ ഇരയായ
സിപിഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിന്റെ കുടുംബത്തെ അനാഥമാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. സന്ദീപിന്റെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സിപിഎം ഏറ്റെടുക്കും. ഭാര്യ സുനിതയ്ക്ക് ജോലി ഉറപ്പാക്കും. സന്ദീപിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

സന്ദീപിനെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ബിജെപി-ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് അക്രമണം നടത്തിയതെന്നും കോടിയേരി ആരോപിച്ചു.

രാഷ്ട്രീയ കൊലപാതകം എന്ന് റിമാന്റ് റിപ്പോര്‍ട്ട് ഉണ്ട്. കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പോലീസ് പറഞ്ഞതായി അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസ് നടത്തുന്ന കൊലപാതകം അവര്‍ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും കോടിയേരി പറഞ്ഞു.

അക്രമ രാഷ്ട്രീയം ആര്‍എസ്എസ് ഉപേക്ഷിക്കണം. സമാധാനത്തിന്റെ പാതയാണ് സിപിഎം സ്വീകരിക്കുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.

സിപിഎമ്മുകാര്‍ മരിച്ചാല്‍ വ്യാജ പ്രചരണം നടത്തുന്നത് പതിവാണ്. നേരത്തെ വെഞ്ഞാറമ്മൂടില്‍ രണ്ട് സിപിഎമ്മുകാരെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയപ്പോഴും സമാനമായ രീതിയിലുള്ള വ്യാജ പ്രചരണങ്ങളുണ്ടായി. വ്യാജ പ്രചരണങ്ങളില്‍ നിന്നും ബിജെപിയും ആര്‍എസ്എസും പിന്മാറണം. സിപിഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്.

Exit mobile version