തടിപിടിക്കാനെത്തി; വണ്ടിയുടെ ഇരമ്പല്‍കേട്ട് ഭയന്നു! പിന്നെ ഓടടാ ഓട്ടം… ഒടുവില്‍ ‘കല്യാണി’ കിണറ്റില്‍ കുരുങ്ങി! രക്ഷാപ്രവര്‍ത്തനം ഇങ്ങനെ

പനച്ചിക്കാട് : വണ്ടിയുടെ ഇരമ്പല്‍കേട്ട് ഭയന്നോടിയ പിടിയാന വീട്ടുമുറ്റത്തെ കിണറ്റില്‍ കുരുങ്ങി. തടിപിടിക്കാനെത്തിച്ചപ്പോഴായിരുന്നു സംഭവം. പാലാ വേണാട്ടുമറ്റം നന്ദുവിന്റെ ‘കല്യാണി’ എന്ന ആനയാണ് കിണറ്റില്‍ കുരുങ്ങിയത്. ആഴമേറിയ കിണറ്റിലേക്ക് വീഴാതെ കാത്തത് ആകട്ടെ പിന്നാലെ ഓടിയെത്തിയ പാപ്പാന്മാരുടെ ഇടപെടലും. വ്യാഴാഴ്ച രാവിലെ പത്തരയോടെ കുഴിമറ്റത്താണ് സംഭവം.

സംഭവം ഇങ്ങനെ;

നെല്ലിക്കല്‍ കവലയ്ക്കുസമീപം തടിപിടിക്കാനെത്തിയ ആന, വണ്ടിയുടെ ശബ്ദംകേട്ട് വിരണ്ടോടി. പെരിഞ്ചേരിക്കുന്ന്, ആയുര്‍വേദാശുപത്രിക്കു സമീപത്തെ റോഡ്, പരുത്തുംപാറക്കവല വഴി പനച്ചിക്കാട് പഞ്ചായത്തോഫീസിന് മുന്‍വശത്തെ റോഡിലൂടെ നാലു കിലോമീറ്ററോളം ആന ഓടി.

കുഴിയാത്ത് കുഴിക്കാട്ട് റോഡിലൂടെ പോകുന്നതിനിടെ ഗേറ്റ് തുറന്ന് കിടന്ന വീട്ടുമുറ്റം വഴി കയറി മൂന്നു വീട് പിന്നിട്ട് സീതാഭവന്‍ വീടിന്റെ മുറ്റത്തെത്തുകയായിരുന്നു. ഇതിനിടെ വീട്ടുമുറ്റത്തെ കിണറിനും മതിലിനുമിടയിലൂടെ മുന്നോട്ടോടാന്‍ ശ്രമിക്കുന്നതിനിടെ കിണറിനുമുകളില്‍ ചട്ടത്തിലുറപ്പിച്ച ഇരുമ്പുവലയിലേക്ക് ആന മുന്‍കാലുകളെടുത്തുവെച്ചു.

ഇതോടെ മോട്ടോര്‍ കിണറ്റില്‍ പതിച്ചു. ഇരുമ്പുവലയില്‍ കാല്‍കുരുങ്ങിയ ആന തുമ്പിക്കൈ കുത്തി മുന്നോട്ടുവീണു. വീണുകിടക്കുന്ന ആനയെ പിന്നോട്ടു നടത്തി രക്ഷിക്കാനുള്ള ശ്രമമായി പിന്നീട്. പാപ്പാന്മാരുടെ നിര്‍ദേശങ്ങള്‍ ആന അനുസരിക്കാന്‍ തുടങ്ങുന്നതിനിടെ കിണറിന്റെ രണ്ടു തൂണുകളും നിലം പൊത്തി. അരമണിക്കൂര്‍നേരത്തെ പരിശ്രമത്തില്‍ 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴാതെ ആനയെ രക്ഷിക്കാനായി.

വീഴ്ചയില്‍ ആനയുടെ വായ, തുമ്പിക്കൈ, ഉള്‍പ്പെടെ ശരീരഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനിറങ്ങിയവരില്‍ ഒരാളുടെ കൈയ്ക്കും പരിക്കുണ്ട്. പിന്നീട് അനുസരണകാട്ടിയ ആനയെ സമീപത്തെ തേക്കില്‍ തളച്ചു. വെള്ളം നല്‍കിയശേഷം സ്ഥലത്തുനിന്ന് കൊണ്ടുപോയി.

Exit mobile version