തൃശ്ശൂരില്‍ സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് കൂടി നോറോ വൈറസ് ബാധ; ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് കൂടി നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. 54 വിദ്യാര്‍ത്ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് രോഗബാധയേറ്റത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. കഴിഞ്ഞ 24-ന് എട്ട് വിദ്യാര്‍ഥിനികള്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിലെത്തിയത്.

രോഗബാധിതരുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ച് വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും അയച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ‘നോറോ’ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന് ഡി.എം.ഒ. ഡോ. എന്‍.കെ. കുട്ടപ്പന്‍ പറഞ്ഞു.

സാധാരണ കണ്ടുവരുന്ന രോഗമാണിതെന്നും നിര്‍ജലീകരണം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗബാധ പൂര്‍ണമായും നിയന്ത്രണത്തിലാവുന്നതുവരെ ഹോസ്റ്റലില്‍നിന്ന് ആരെയും വീടുകളിലേക്ക് വിടരുതെന്ന് നിര്‍ദേശിച്ചു. മറ്റു ജില്ലകളിലുള്ള കുട്ടികള്‍ വീടുകളിലേക്ക് പോയിട്ടുണ്ടെങ്കില്‍ ആ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ ഉടനടി അറിയിക്കണം.

Exit mobile version