പന്ത്രണ്ടുകാരന്റെ ധീരത! കൈപിടിച്ച് കയറ്റിയത് മൂന്ന് ജീവനുകള്‍: അതുലിന് അഭിന്ദനപ്രവാഹം

മങ്കൊമ്പ്: പന്ത്രണ്ടുകാരന്റെ ധീരതയില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് മൂന്ന് ജീവനുകള്‍. സഹോദരനടക്കമുള്ള മൂന്നുപേരുടെ രക്ഷകനായിരിക്കുകയാണ് അതുല്‍ ബിനീഷ്.

അതുലിന്റെ സഹോദരന്‍ അഞ്ചുവയസ്സുകാരന്‍ അമല്‍ ബിനീഷ്, ഇവരുടെ ബന്ധു മൂന്നുവയസ്സുകാരി സനലക്ഷ്മി, സനലക്ഷ്മിയുടെ അമ്മ സുചിത്ര എന്നിവര്‍ക്കാണ് അതുല്‍ രക്ഷകനായത്.

ചെറുകര അറുപതും തോട്ടില്‍ വെള്ളിയാഴ്ച രാവിലെയാണു സംഭവം. തോട്ടില്‍ കുളിക്കാനിറങ്ങിയതാണ് അമലും സനലക്ഷ്മിയും. കുളിക്കുന്നതിനിടെ കാല്‍ വഴുതി കുട്ടികള്‍ രണ്ടുപേരും ആഴത്തിലേക്കു മുങ്ങിപ്പോയി. കുട്ടികള്‍ മുങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട സുചിത്ര തോട്ടിലേക്കു ചാടി ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നീന്തലറിയാത്ത സുചിത്രയും ആഴത്തിലേക്കു മുങ്ങുകയായിരുന്നു.

അതുല്‍ ശബ്ദം കേട്ട് ഓടിയെത്തി, നേരെ വെള്ളത്തിലേയ്ക്ക് ചാടി. ആദ്യം കുട്ടികളെയും പിന്നാലെ സുചിത്രയെയും സാഹസികമായി കരയ്‌ക്കെത്തിച്ചു.

ചെറുകര മൂന്നരപറമ്പ് വീട്ടില്‍ ബിനീഷിന്റെ മക്കളാണ് അതുലും അമലും. അതുല്‍ ചെറുകര എസ്എന്‍ഡിപി യുപി സ്‌കൂളില്‍ ഏഴാംക്ലാസിലും അമല്‍ ഒന്നാംക്ലാസിലുമാണു പഠിക്കുന്നത്.

Exit mobile version