പ്രണയം തകര്‍ന്ന വിഷമത്തില്‍ പെണ്‍കുട്ടി പുഴയില്‍ ചാടി: രക്ഷിക്കാന്‍ ചാടിയ ആണ്‍സുഹൃത്ത് മരിച്ചു

ആലുവ: മാര്‍ത്താണ്ഡവര്‍മ പാലത്തിന്റെ മുകളില്‍ നിന്നു പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ ആണ്‍കുട്ടി മരിച്ചു. തായിക്കാട്ടുകര എസ്എന്‍ പുരത്തു താമസിക്കുന്ന ഗൗതം (17) ആണു മരിച്ചത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയില്‍ ചാടിയത്. 17-കാരിയുടെ പ്രണയബന്ധം തകര്‍ന്നിരുന്നു. പ്രണയ നൈരാശ്യത്തിലായ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാനെത്തിയതാണ് സുഹൃത്തായ ഗൗതം. വിഷയം സംസാരിക്കുന്നതിനിടെ സങ്കടം സഹിക്കവയ്യാതെ പെണ്‍കുട്ടി പുഴയിലേക്ക് ചാടുകയായിരുന്നു. ഇതു കണ്ട് ഗൗതം പിന്നാലെ ചാടി.

ഇരുവരും വെള്ളത്തില്‍ വീഴുന്നതു കണ്ട മീന്‍പിടിത്തക്കാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഇരുവരെയും വെള്ളത്തില്‍ നിന്നു കരയിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചു. പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും. മനോജിന്റെയും ഷേര്‍ളിയുടെയും മകനാണ് ഗൗതം. സഹോദരി: ഗൗരി.

Exit mobile version