പുഴയില്‍ മുങ്ങിത്താണ് കൂട്ടുകാരന്‍: വാഴത്തടയിട്ട് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി ഏഴാം ക്ലാസുകാരന്‍, ധീരതയ്ക്ക് അഭിനന്ദനം

കോതമംഗലം: മരണമുഖത്തു നിന്നും കൂട്ടുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ഏഴാം ക്ലാസുകാരന്റെ ധീരത. പുഴയില്‍ മുങ്ങിത്താണ അക്കുവിന് പുനര്‍ജന്മം നല്‍കിയ പോളിന് അഭിനന്ദനങ്ങള്‍ നിറയുകയാണ്.

മാതിരപ്പിള്ളിയിലെ പുഴയില്‍ കൂട്ടുകാരൊടൊപ്പം കുളിക്കാന്‍ ഇറങ്ങിയതാണ് വടക്കേനിരപ്പേല്‍ വീട്ടില്‍ സന്തോഷിന്റെ മകന്‍ പോള്‍ മേരിറ്റും ചിറയില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ഋത്വിക്കും(അക്കു)പുഴയുടെ ആഴമേറിയ ഭാഗത്ത് അക്കു മുങ്ങി പൊങ്ങിയപ്പോള്‍ തമാശയാണെന്നാണ് കൂട്ടുകാര്‍ കരുതിയത്.

പക്ഷേ അപകടം മനസിലാക്കിയ പോള്‍ കൂട്ടുകാരന്റെ നേരേ നീന്തി ചെന്നു. മരണ വെപ്രാളത്തില്‍ അക്കു പോളിനെ കടന്നുപിടിച്ചു. വൈകാതെ ഇരുവരും കയത്തില്‍ മുങ്ങി താണു. താഴ്ന്നു പോയപ്പോള്‍ അക്കു പിടിവിട്ടു.

കരയിലേക്ക് നീന്തിയ പോള്‍, കളിക്കാന്‍ ഉപയോഗിച്ച വാഴത്തടയുമായി വീണ്ടും അക്കുവിന്റെ അടുത്തെത്തി. ഇരുവരും മരണത്തിന്റെ മുഖത്തു നിന്നു സുരക്ഷിതരായി തീരത്തെത്തി.

പോള്‍, പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും
അക്കു ശോഭന പബ്ലിക് സ്‌കൂളിലെയും വിദ്യാര്‍ഥികളാണ്.

Exit mobile version