9 മണിക്ക് ശക്തമായി പ്രതികരിക്കും: ദുല്‍ഖര്‍ ചെയ്തപ്പോള്‍ നല്ലതും, ഞങ്ങള്‍ ചെയ്തപ്പോള്‍ തെറ്റും; ‘കുറുപ്പിന്റ’ പ്രൊമോഷന്‍ കാറിനെതിരെ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

തൃശ്ശൂര്‍: വാഹനം അനുവാദമില്ലാതെ രൂപമാറ്റം ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ അടുത്തിടെ വലിയ ചര്‍ച്ചയായ സംഭവമാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടേത്.

ഇപ്പോള്‍ കുറുപ്പ് സിനിമയുടെ പ്രൊമോഷന് വേണ്ടി കാര്‍ സ്റ്റിക്കര്‍ ഒട്ടിച്ച് റോഡില്‍ ഇറക്കിയ സംഭവവുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ഇവര്‍. സിനിമാതാരങ്ങള്‍ക്ക് എന്തുമാകാം പക്ഷേ തങ്ങളെപ്പോലുള്ള പാവം വ്‌ളോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരുമുണ്ടെന്ന് ഇ-ബുള്‍ജെറ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഇന്ന് ഒന്‍പത് മണിക്ക് ഇതിനെതിരെ ശക്തമായി പ്രതികരിക്കും എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ് പക്ഷേ ഞങ്ങള്‍ ചെയ്ത തെറ്റ്. കുറുപ്പിന്റെ പ്രൊമോഷന്‍ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം. പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാര്‍ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല ഞങ്ങള്‍ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കുന്നു.

എന്നാല്‍ ഈ വാഹനം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ അത് സമൂഹത്തിന് നല്ലതും, ഞങ്ങള്‍ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയില്‍ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അതേസമയം, ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിനെ െചാല്ലി ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി. നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു.

പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നുമാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്.

Exit mobile version