ട്രോള്‍ എല്ലാം കറക്ടായിരുന്നു, വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി കുറുപ്പിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തത് ഞാന്‍ തന്നെ: ദുല്‍ഖര്‍

ആ ട്രോള്‍ എല്ലാം കറക്ടായിരുന്നു, നിറഞ്ഞ ചിരിയോടെ ദുല്‍ഖര്‍ പറയുന്നു.
ദുല്‍ഖറിന്റെ പുതിയ ചിത്രം കുറുപ്പിന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടി പങ്കുവെച്ചത് സോഷ്യല്‍മീഡിയയില്‍ ആഘോഷമാക്കിയിരുന്നു. ദുല്‍ഖര്‍ നായകനാകുന്ന ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായിട്ടായിരുന്നു മമ്മൂട്ടി ഷെയര്‍ ചെയ്തത്.

ഇതോടെ, ദുല്‍ഖര്‍, വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി ഷെയര്‍ ചെയ്തതാണെന്ന തരത്തിലുള്ള ട്രോളുകളൊക്കെ ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രെയിലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തത് തുറന്നുപറയുകയാണ് ദുല്‍ഖര്‍.

ഞാന്‍ സാധാരണ ആരോടും ട്രെയിലര്‍ ഷെയര്‍ ചെയ്യാനൊന്നും റിക്വസ്റ്റ് ചെയ്യാത്ത ആളാണ്. പൊതുവെ എന്റെ സിനിമകള്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് പ്രൊമോട്ട് ചെയ്യാറ്. പക്ഷേ ഇതൊരു വലിയ സിനിമയും കോവിഡ് പോലുള്ള ഈ സാഹചര്യത്തിന് ശേഷം വരുന്ന ആദ്യ സിനിമയും ആയതുകൊണ്ട് ഞാന്‍ മാക്സിമം ആളുകളോട് നിങ്ങള്‍ എല്ലാവരും ഷെയര്‍ ചെയ്യണമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു.

എന്റെ വീട്ടില്‍ തന്നെ, സ്വന്തം വാപ്പച്ചിയോട്, പ്ലീസ്, ഈ പടമെങ്കിലും എനിക്ക് വേണ്ടി എന്ന് പറഞ്ഞ്, ഫോണ്‍ എടുത്ത് ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്തത്. ട്രോള്‍ എല്ലാം കറക്ടായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.

മമ്മൂക്ക സിനിമ കണ്ട ശേഷം എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിന് പൊതുവെ അങ്ങനെ റിവ്യൂ ഒന്നും പറയാത്ത ആളാണെന്നും എങ്കിലും ഇതൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആണെന്നാണ് പറഞ്ഞതെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.

70-80 കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു സിനിമയാണ് കുറുപ്പെന്നും ഒരുപാട് ഗെറ്റപ്പുകള്‍ ചിത്രത്തില്‍ വരുന്നുണ്ട്, വലിയൊരു അനുഭവം തന്നെയായിരുന്നു കുറുപ്പെന്നും ദുല്‍ഖര്‍ പറഞ്ഞു.

കുറുപ്പിനായി മറ്റ് പല ചിത്രങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ടായിരുന്നു. മുടിവളര്‍ത്തുക പോലുള്ള കാര്യങ്ങളൊക്കെയും ചെയ്തിരുന്നു. അതിന്റെയെല്ലാം റിസള്‍ട്ട് ചിത്രം പുറത്തിറങ്ങുമ്പോള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, ദുല്‍ഖര്‍ പറഞ്ഞു.

കുറുപ്പ് എന്ന കഥാപാത്രത്തെ സിനിമയിലൂടെ ഗ്ലോറിഫൈ ചെയ്യുകയാണോ എന്ന ചോദ്യത്തിന് അത് ഉണ്ടാവാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അതിനായി ഒരുപാട് തവണ കഥ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നായിരുന്നു ദുല്‍ഖറിന്റ മറുപടി. ആ പോയിന്റില്‍ തന്നെയാണ് ഫോക്കസ് ചെയ്തതെന്നും താരം പറയുന്നു. പിന്നെ ഇതൊരു സിനിമയാണ്. ഒരേ സമയം ആളുകള്‍ക്ക് അത് എന്റര്‍ടൈനിങ്ങും ആയിരിക്കണം. ആ രീതിയിലാണ് സിനിമ പ്രസന്റ് ചെയ്തിരിക്കുന്നത്. സിനിമ കണ്ടാല്‍ അത് മനസിലാകും.

ഡിക്യു, കുറുപ്പിലൂടെ അത്രയും കൂരനായി മാറുകയാണോ എന്ന ചോദ്യത്തിന് കഥാപാത്രത്തോട് നമ്മള്‍ നീതി പുലര്‍ത്തിയിട്ടേ കാര്യമുള്ളൂ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

Exit mobile version