ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസില്‍ ഒരാള്‍ അറസ്റ്റിലെന്ന് പോലീസ്. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണെന്നും ഇയാളുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും പോലീസ് പറഞ്ഞു.

നേരത്തെ കേസില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. കോട്ടയം മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനാണ് സുബൈര്‍. സുബൈറിന്റെ താമസസ്ഥലത്ത് നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് അറിയിച്ചിരുന്നത്.

നവംബര്‍ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
ഭാര്യയുമൊത്ത് രാവിലെ ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് എത്തിയ പ്രതികള്‍ സഞ്ചരിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. അതിനിടെ, കൊലപാതകത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന വാളുകള്‍ കണ്ണന്നൂരില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഇവയിലുണ്ടായിരുന്ന രക്തക്കറ സഞ്ജിത്തിന്റേതാണോയെന്ന് അറിയാന്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

Exit mobile version