ഭാര്യയുടെ കാന്‍സര്‍ ചികിത്സാ സഹായം കൊണ്ട് വീട് വാങ്ങി, നിരന്തര മര്‍ദ്ദനവും: ഭര്‍ത്താവിനെതിരെ പരാതി നല്‍കി കോഴിക്കോട് സ്വദേശി

കോഴിക്കോട്: കാന്‍സര്‍ ചികിത്സാ സഹായമായി നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം ഭര്‍ത്താവ് ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിനിയായ യുവതി രംഗത്ത്.

ചികിത്സക്കായി നവ മാധ്യമങ്ങളിലൂടെയും മറ്റും പിരിച്ച് കിട്ടിയ 30 ലക്ഷത്തോളം രൂപ ഭര്‍ത്താവ് ധനേഷ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് ഗോവിന്ദപുരം സ്വദേശി ബിജ്മയുടെ പരാതി. യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുന്നതായും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

2019 മാര്‍ച്ചില്‍ ഒരു വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിജ്മയ്ക്ക് വൃക്കയ്ക്ക് സമീപമുള്ള എല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വെള്ളയില്‍ സ്വദേശിയായ ഭര്‍ത്താവ് ധനേഷ് ഫേസ്ബുക്കില്‍ ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റ് ഇട്ടു.

നിരവധിയാളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ വലിയ തുകയും സഹായമായെത്തി.
ധനേഷിന്റെ അക്കൗണ്ട് വിവരങ്ങളാണ് പോസ്റ്റില്‍ നല്‍കിയിരുന്നത്. എന്നാല്‍ റേഡിയേഷനും കീമോതെറാപ്പിയും പുരോഗമിക്കവേ ധനേഷ് പൈസ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി.

ചോദ്യം ചെയ്ത ബിജ്മയെ ക്രൂരമായി ഉപദ്രവിച്ചു. പിരിച്ചു കിട്ടിയ തുക ഉപയോഗിച്ച് ധനേഷിന്റെ അമ്മയുടെ പേരില്‍ പുതിയ വീടു വാങ്ങിച്ചതായും ബിജ്മ ആരോപണമുന്നയിക്കുന്നു. തുടര്‍ ചികില്‍സകള്‍ക്കും പരിശോധനയ്ക്കും പണം കണ്ടെത്താനാവാതെ ദുരിതത്തിലാണ് ബിജ്മയിപ്പോള്‍.

ഗാര്‍ഹിക പീഡനവും പണം തട്ടിയെടുത്തതും കാണിച്ച് വെള്ളയില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതി ഉടന്‍ പിടിയിലാവുമെന്നുമാണ് പോലീസ് പറയുന്നത്.

Exit mobile version