മദ്യലഹരിയില്‍ അമ്മയെ ഉപദ്രവിച്ചു; കത്രിക കൊണ്ട് അനുജന്റെ നെഞ്ചില്‍ കുത്തി, ജ്യേഷ്ഠന്റെ കൈകൊണ്ട് കൂടപ്പിറപ്പിന് മരണം

കോലഞ്ചേരി: മദ്യലഹരിയില്‍ അമ്മയെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠന്‍ കത്രിക കൊണ്ട് കുത്തിക്കൊന്നു. മറ്റക്കുഴി വരിക്കോലി അയിരാറ്റില്‍ പരേതനായ ഹരിഹരന്റെ ഇളയ മകന്‍ ശ്രീനാഥാണ് (29) ചേട്ടന്‍ ശ്രീകാന്തിന്റെ (33) കത്രിക കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ ശ്രീനാഥ് അമ്മ സതിയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയുമായിരുന്നു. പിന്നാലെ രോഷം പൂണ്ട ജ്യേഷ്ഠന്‍ ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കത്രിക കൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

ഹൈക്കോടതി ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഹരിഹരന്‍ മരിച്ച ശേഷം മാതാവ് റിട്ട. ഡോ. സതിയും എം.എസ്.ഡബ്ല്യു.ക്കാരനായ ശ്രീകാന്തും എം.ബി.എ.ക്കാരനായ ശ്രീനാഥുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ശ്രീനാഥ് പല ദിവസവും മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

പോലീസ് പറയുന്നതിങ്ങനെ;

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ശ്രീനാഥ് അമ്മ സതിയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. ജ്യേഷ്ഠന്‍ ശ്രീകാന്ത് ഇത് തടയാന്‍ ശ്രമിച്ചു. ഇതിനിടെ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. മല്‍പ്പിടിത്തത്തിനിടെ കൈയില്‍ കിട്ടിയ ചെറിയ കത്രിക ഉപയോഗിച്ച് ശ്രീകാന്ത് അനുജനെ മുറിവേല്‍പ്പിച്ചു.

വൈകാതെ ശ്രീനാഥ് കുഴഞ്ഞുവീണു. നെഞ്ചിലേറ്റ ചെറിയ മുറിവ് മരണ കാരണമാകുമെന്ന് ശ്രീകാന്ത് പ്രതീക്ഷിച്ചില്ല. മദ്യലഹരിയില്‍ കുഴഞ്ഞു വീണെന്നു പറഞ്ഞ് കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയിലെത്തുമ്പോള്‍ തന്നെ ശ്രീനാഥ് മരിച്ചിരുന്നു. തുടര്‍ന്ന് ശ്രീകാന്ത്, അനുജന്‍ കുഴഞ്ഞുവീണ് മരിച്ചതായി പോലീസില്‍ അറിയിച്ചു.

മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെ നെഞ്ചിനുസമീപത്തെ മുറിവ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. കളമശ്ശരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ കത്രികക്കുത്തേറ്റ് ഹൃദയ വാല്‍വിലുണ്ടായ ദ്വാരമാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമായി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ജ്യേഷ്ഠന്‍ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ തന്നെ ശ്രീകാന്ത് കുറ്റം സമ്മതിച്ചു.

മീശ വെട്ടുന്ന ചെറിയ കത്രികകൊണ്ടുള്ള മുറിവായിരുന്നതിനാല്‍ രക്തം തുടച്ചുകളഞ്ഞ് വസ്ത്രങ്ങള്‍ മാറ്റിയാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. കത്രികയും രക്തക്കറയുള്ള വസ്ത്രങ്ങളും വീട്ടില്‍നിന്ന് കണ്ടെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പ്രതിയെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version