മൂന്ന് പെണ്‍കുട്ടികള്‍ക്കൊടുവില്‍ മകന്‍ പിറന്നു: 19 കാരനെ ദേവിയ്ക്ക് ബലി നല്‍കി യുവാവ്

ഭോപ്പാല്‍: മൂന്ന് പെണ്‍കുട്ടികള്‍ക്കൊടുവില്‍ മകന്‍ പിറന്നു, യുവാവിനെ ദേവിക്ക് ബലി നല്‍കി. മധ്യപ്രദേശിലാണ് അതിദാരുണ സംഭവം. രേവ ജില്ലയിലെ ബൈകുന്ദ്പൂരിനടുത്തുള്ള ഗ്രാമത്തിലെ 32-കാരനായ രാം ലാല്‍ പ്രജാപതിയാണ് ദേവീക്ഷേത്രത്തില്‍ വച്ച് യുവാവിനെ കഴുത്തറുത്തു കൊന്നത്. 19കാരനായ ദിവ്യാംശ് കോല്‍ എന്ന ചെറുപ്പക്കാരനെയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ദിവ്യാംശ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഗ്രാമത്തിലെ വിജനമായ സ്ഥലത്തുള്ള ദേവീക്ഷേത്രത്തില്‍ ഒരു ചെറുപ്പക്കാരന്റെ മൃതദേഹം കാണപ്പെട്ടത്. ചോരയില്‍ കുളിച്ചുകിടന്ന ചെറുപ്പക്കാരനെ പിറ്റേന്നാണ് തിരിച്ചറിഞ്ഞത്.

സമീപ ഗ്രാമത്തിലുള്ള ദിവ്യാംശ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാംലാല്‍ പിടിയിലായത്. സംഭവം നടന്ന ദിവസം ദിവ്യാംശിനോടൊപ്പം ഇയാളെ കണ്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രാംലാലിനെ പിടികൂടിയത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ പരസ്പര വിരുദ്ധമായി സംസാരിച്ച രാംലാല്‍ അധികം വൈകാതെ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു.

രാം ലാലിന് മൂന്ന് പെണ്‍കുട്ടികളാണ്, തനിക്ക് ഒരാണ്‍കുട്ടി വേണമെന്ന കലശലായ ആഗ്രഹമുണ്ടായിരുന്നു. ആണ്‍കുട്ടിക്കു വേണ്ടി അയാള്‍ അനേകം പൂജകള്‍ നടത്തിയിരുന്നു. അതിനിടെയാണ് ഒരു മന്ത്രവാദി ഒരു ചെറുപ്പക്കാരനെ ദേവിക്ക് ബലി കൊടുത്താല്‍ ആണ്‍കുട്ടി പിറക്കുമെന്ന് പറഞ്ഞത്. തുടര്‍ന്ന് ദേവീസന്നിധിയില്‍ പോയി അയാള്‍ ദേവിയുടെ മുന്നില്‍ സത്യം ചെയ്തു.

ശേഷം രാംലാലിന് ഒരാണ്‍കുട്ടി പിറന്നു. ഇതിനു ശേഷമാണ് ദേവിക്കു നല്‍കിയ വാക്കു പാലിക്കുന്നതിനായി അയാള്‍ ഒരു ചെറുപ്പക്കാരനെ അന്വേഷിച്ചത്. ആ അന്വേഷണത്തില്‍, കാട്ടില്‍ ആടു മേച്ചു കൊണ്ടിരുന്ന ദിവ്യാംശിനെ കണ്ടു. ആരുമറിയാതെ അവനെയും കൂട്ടി ക്ഷേത്രത്തിലേക്ക് പോയി. അവിടെ ദേവീ വിഗ്രഹത്തിനു മുന്നില്‍ വെച്ച് ഒരു മഴു കൊണ്ട് ദിവ്യാംശിന്റെ കഴുത്തറുത്തു. അതിനുശേഷം അവിടുന്ന് സ്ഥലം വിട്ടുവെന്നാണ് രാംലാല്‍ പറഞ്ഞതായി പോലീസ് പറയുന്നു.

Exit mobile version